വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പര്യടനം.

തിരുവനന്തപുരം: കേരളം വിധിയെഴുതാൻ പത്തുനാൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. മുന്നണികൾ തമ്മിലുള്ള വാക്പോരും ആരോപണ പ്രത്യാരോപണങ്ങളും മുറുകുന്നതോടെ രാഷ്ട്രീയ കേരളം അത്യന്തം ആവേശകരമായ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. യുഡിഎഫ് ക്യാമ്പുകൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പര്യടനം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് ഉൾപ്പെടെയുള്ള വേദികളിൽ നടത്തിയ രാഷ്ട്രീയ കടന്നാക്രമണങ്ങൾക്ക് രാഹുൽ ഗാന്ധി ഇന്ന് എന്ത് മറുപടി നൽകും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. രാഹുലിന് പിന്നാലെ പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളിൽ പ്രചാരണത്തിനായി എത്തും. അതേസമയം, ഇടതുമുന്നണിയുടെ പ്രചാരണത്തിന് കരുത്തുപകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊല്ലം ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് വാർത്താ സമ്മേളനത്തിന് ശേഷം ചവറയിൽ അദ്ദേഹം പ്രചാരണത്തിന് തുടക്കമിടും. വൈകുന്നേരം കൊല്ലം, കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളിലും അദ്ദേഹം പ്രസംഗിക്കും.വികസന കാര്യത്തിൽ പരസ്യ സംവാദത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ വെല്ലുവിളിക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകിയേക്കും.

മരണം

ഈരാറ്റുപേട്ട ട്രഷറിയിലെ ജീവനക്കാരൻ വിഷ്ണുദേവ് എസ് നിര്യാതനായി

പൂഞ്ഞാർ: സി.പി.എം പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗവും ഈരാറ്റുപേട്ട ഹൗസിങ് കോ ഓപ്പറേറ്റീവ് സഹകരണ സംഘം പ്രസിഡന്റുമായ കുളത്തുങ്കൽ കെ. ശശീന്ദ്രന്റെ മകൻ  വിഷ്ണുദേവ് എസ് (41) നിര്യാതനായി. ഈരാറ്റുപേട്ട ട്രഷറിയിലെ ജീവനക്കാരൻ ആയിരുന്നു. സംസ്കാരം നാളെ (31-03-2026 ചൊവ്വ) രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരി തമ്പലക്കാട് മംഗലത്ത് വടക്കേതിൽ കുടുംബാഗം. മകൾ: ദക്ഷ വിഷ്ണുദേവ്. മാതാവ്: പൊന്നമ്മ എൻ.എൻ (റിട്ട. മീനച്ചിൽ ഈസ്റ്റ് ബാങ്ക് പൂഞ്ഞാർ, ഈരാറ്റുപേട്ട ബ്ലോക്ക് പട്ടികജാതി സഹകരണ സംഘം ഡയറകർ ബോർഡ് അംഗം) സഹോദരങ്ങൾ: വീണ വിപിൻദാസ് (സർവീസ് സഹകരണ ബാങ്ക് മേലമ്പാറ), ശരണ്യാ സുധീഷ് (മുത്തോലി ഈസ്റ്റ് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്)

കോട്ടയം

വിവിധ അപകടങ്ങളിൽ 6 പേർക് പരിക്ക്

വെളളികുളം ഭഗത് ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഷാൻജോയ് (17), ഏഞ്ചലിൻ ( 29) ഈരാറ്റുപേട്ടയിൽ ബൈക്കും ബൈക്കും കൂട്ടിയിടിച്ച് നവനീത് ( 21), ഹരി ഗോവിന്ദ് (20), നഹാസ് ( 36), ഷിയാസ് (37) എന്നിവരെ ചികിത്സക്കായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.

പ്രാദേശികം

സെബാസ്റ്റ്യൻ എം ജെ.യ്ക്ക് വൻ സ്വീകരണമൊരുക്കി ഈരാറ്റുപേട്ട

ഈരാറ്റുപേട്ട : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെ. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. യു.ഡി.എഫ് പ്രവർത്തകർ ആവേഷകരമായ സ്വീകരണമൊരുക്കി. തെക്കേക്കര എട്ട് പങ്കിൽ നിന്നും ആരംഭിച്ച  പര്യടന പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാറിന്റെ മതേതര മനസിൽ വിള്ളൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള പോരാട്ടമാണ് തന്റെ ലക്ഷ്യമെന്ന് സെബാസ്റ്റ്യൻ എം.ജെ. പറഞ്ഞു. നാണ്യ വിളകളുടെ വ്യാപാര കേന്ദ്രമാണ് ഈരാറ്റുപേട്ട. വാഹന വ്യാപാര രംഗത്തും, ചെറുകിട കച്ചവട രംഗത്തും മികച്ച ഒരു കേന്ദ്രം കൂടിയാണ് ഈ നാട്. ഇവയുടെ വളർച്ചക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാറ്റം കൊണ്ടുവരും. വികസന മുരടിപ്പിന് പരിഹാരം കാണണം. താലൂക്കും സിവിൽ സ്റ്റേഷനുമെല്ലാo നാട്ടിൽ ഉണ്ടാവണം. ഇതിനായി കൂട്ടായ പ്രവർത്തനം അനിവാര്യമാണ് അദ്ദേഹം തുടർന്നു പറഞ്ഞു. വിവിധ യോഗങ്ങളിൽ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ്, കെ.എ.മുഹമ്മദ് ഹാഷിം, നഗരസഭ ചെയർമാൻ അഡ്വ. വി പി. കാസർ, പ്രകാശ് പുളിക്കൻ, അനസ് നാസർ, കെ.എ. മാഹിൻ, ഹാഷിം പുളിക്കൽ, പി.എച്ച്. നൗഷാദ്, കെ.ഇ.എ.ഖാദർ, റാസി ചെറിയ വല്ലം, റഷീദ് വടയാർ, അബ്സാർ മുരിക്കോലിൽ എന്നിവർ സംസാരിച്ചു.

കേരളം

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികളുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

പാലക്കാട്: കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍.ഇവര്‍ ഫോട്ടോഗ്രാഫര്‍മാരാണ്. ഊട്ടിയില്‍ നിന്നും ഫോട്ടോഗ്രാഫി വര്‍ക്ക് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. വൈകിട്ട് ചാവടി മേല്‍പ്പാലത്തിലായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന കാര്‍ ഫോട്ടോഗ്രാഫര്‍മാര്‍ സഞ്ചരിച്ച കാറിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. ഇരുവാഹനങ്ങളും തലകീഴായി മറിഞ്ഞു. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

വിദ്യാഭ്യാസം

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16 മുതൽ

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരുന്ന എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തിരശ്ശീല വീഴും. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷാ സീസണാണ് ഇന്ന് അവസാനിക്കുന്നത്. പരീക്ഷകൾ പൂർത്തിയാകുന്നതോടെ അടുത്ത ഘട്ടമായ മൂല്യനിർണയത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടക്കും. ഏപ്രിൽ 16 മുതൽ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം ആരംഭിക്കാനാണ് നിലവിലെ തീരുമാനം. എന്നാൽ, നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ നിന്നും ഫലപ്രഖ്യാപനം അല്പം വൈകാൻ സാധ്യതയുണ്ടെന്നാണ് സൂചന. തിരഞ്ഞെടുപ്പ് നടപടികളും മറ്റ് സാങ്കേതിക കാരണങ്ങളുമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

കോട്ടയം

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശി മരിച്ചു

മൂന്നാറിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് മരിച്ചത്.മൂന്നാർ എംജി നഗറിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഹോംസ്റ്റേയിലെ മരപ്പണികൾക്കായാണ് മഞ്ചേഷ് അവിടെ എത്തിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ മുകളിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കോട്ടയം

വീട്ടിൽ വോട്ട് ഇന്നു മുതൽ; അപേക്ഷിച്ചത് 16,562 പേർ

കോട്ടയം: ജില്ലയിലെ അസന്നിഹിത വോട്ടർമാർക്കുള്ള വീട്ടിലെ വോട്ട് ഇന്ന് (മാർച്ച് 30 തിങ്കൾ) തുടങ്ങും. ഒൻപതു നിയമസഭാ മണ്ഡലങ്ങളിലായി മുതിർന്ന പൗരൻമാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടെ 16,562 പേരാണ് ഈ വിഭാഗത്തിൽ വോട്ടു ചെയ്യാൻ അപേക്ഷ നൽകിയിരിക്കുന്നത്. ഏപ്രിൽ മൂന്നുവരെയാണ് ഇങ്ങനെ വോട്ടുചെയ്യാൻ അവസരം. എല്ലാ മണ്ഡലങ്ങളിലുമായി 85 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ ആകെ 31530 പേർ വീട്ടിൽ വോട്ടിന് അർഹരാണെന്ന് കണ്ടെത്തിയിരുന്നു. മുതിർന്ന പൗരന്മാർ 17889, പേരും ഭിന്നശേഷിക്കാർ 13669 പേരുമാണുള്ളത്. ഇതിൽ അപേക്ഷ നൽകിയവരുടെ വീട്ടിലാണ് പോളിംഗ് സംഘം തിങ്കളാഴ്ച്ച മുതൽ എത്തുക. മൈക്രോ ഒബ്സർവർ, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, വീഡിയോഗ്രാഫർ, പോലീസ് ഓഫീസർ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന 200 പ്രത്യേക പോളിംഗ് സംഘങ്ങളെയാണ് അസന്നിഹിത വോട്ടിംഗിനായി ജില്ലയിൽ സജ്ജീകരിച്ചരിക്കുന്നത്. ഇവർക്കായി വാഹനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതത് റിട്ടേണിംഗ് ഓഫീസർമാർ പോളിംഗ് സംഘത്തിനുള്ള ബാലറ്റ് പേപ്പർ നൽകും. ഇവർ ബി.എൽ.ഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തി രഹസ്യ സ്വഭാവം നിലനിർത്തി വോട്ടു രേഖപ്പെടുത്തുന്നതിന് സംവിധാനമൊരുക്കും. വോട്ടു രേഖപ്പെടുത്തി ശേഷം പോളിംഗ് സംഘത്തിൻറെ പക്കലുള്ള പെട്ടിയിൽ നിക്ഷേപിക്കുന്ന ബാലറ്റ് അന്നുതന്നെ റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറി സ്ട്രോംഗ് റൂമിലേക്കു മാറ്റും. ഹോം വോട്ടിംഗിന് അപേക്ഷ സമർപ്പിച്ചവർ ഈ തീയതികളിൽ വീടുകളിൽ ഉണ്ടായിരിക്കണമെന്നും വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ​ വീട്ടിൽ വോട്ട്; മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം പാലാ -2276 കടുത്തുരുത്തി -2376 വൈക്കം -1224 ഏറ്റുമാനൂർ -1879 കോട്ടയം -1564 പുതുപ്പള്ളി-1965 ചങ്ങനാശ്ശേരി-1474 കാഞ്ഞിരപ്പള്ളി-2010 പൂഞ്ഞാർ -1794