വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പൂഞ്ഞാറില്‍ എല്‍ഡിഎഫ് പ്രചാരണം ശക്തം; മണ്ഡലം കണ്‍വെന്‍ഷന്‍ ഞായറാഴ്ച എം. സ്വരാജ് ഉദ്ഘാടനം ചെയ്യും

പൂഞ്ഞാർ : നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ പൂര്‍ത്തിയാക്കിയ മുന്നണി പരസ്യപ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് (എം) നേതാവും സിറ്റിങ് എംഎല്‍എയുമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എല്‍ഡിഎഫിന്റെ മണ്ഡലം കണ്‍വെന്‍ഷന്‍ ഈ മാസം 22-ന് ഞായറാഴ്ച മുണ്ടക്കയത്ത് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കെ.എം. മാണിയുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രചാരണം ആരംഭിച്ചത്. തുടര്‍ന്ന് പാലായിലെ കെ.എം. മാണിയുടെ വസതിയിലെത്തി ജോസ് കെ. മാണിയെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചുഇന്നലെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പ്രചാരണത്തിന്റെ ഭാഗമായി പൂഞ്ഞാര്‍ രാജകുടുംബത്തെ സന്ദര്‍ശിച്ച സ്ഥാനാര്‍ഥിക്ക് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവും തമിഴ്‌നാട് മുന്‍ ചീഫ് എഞ്ചിനിയറുമായ ശ്യാമള ബായി തമ്പുരാട്ടി പൂഞ്ഞാര്‍ രാജവംശത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തകം സമ്മാനിച്ച് വിജയാശംസകള്‍ നേര്‍ന്നു.

മരണം

റവ ഡോ സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ അരുവിത്തുറയുടെ അക്ഷര തേജസ്സ് വിടവാങ്ങി.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിനെ നാടിൻ്റെ ബഹുമുഖ വളർച്ചയ്ക്ക് ഉപയുക്തമാക്കിയ അരുവിത്തുറയുടെ പ്രിയ ആലപ്പാട്ടുകുന്നേലച്ചൻ നിത്യതയിലേക്ക് യാത്രയായി.സുദീർഘമായ 20 വർഷം അരുവിത്തുറ കോളേജിന്റെ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച അദ്ദേഹം അരുവിത്തുറയുടെ സമഗ്ര വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകി. അരുവിത്തുറ കോളേജ് കടവിൽ നിന്നും പൂഞ്ഞാർ ഹൈവേയിലേക്ക് ഒരു പാലം എന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കുവാൻ 1997 ൽ സർക്കാരിൻ്റെ കോൺട്രിബ്യൂഷൻ സ്കീമിലേക്ക് 18 ലക്ഷം രൂപ കോളേജിന്റെ വിഹിതമായി അടച്ച് 1998 പാലത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത് അദ്ദേഹത്തിൻ്റെ ക്രാന്ത ദർശനത്തിൻ്റെ ഉദാഹരണമാണ്.അരുവിത്തുറ കോളേജിന് യുജിസി അംഗീകാരം ലഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഇതോടൊപ്പം എയ്ഡഡ് വിഭാഗത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും തുടക്കമിട്ടു.   അരുവിത്തുറ കോളേജിൽ  സ്വാശ്രയ വിഭാഗം ആരംഭിച്ച് നിരവധി തൊഴിലധിഷ്ഠിത കോഴ്സുകൾക്കും അദ്ദേഹം തുടക്കമിട്ടു. പിന്നീട് ഈ സ്വാശ്രയ വിഭാഗം വളരുകയും ഏതാണ്ട് 15000 ത്തോളം വിദ്യാർത്ഥികൾക്ക് കൂടി പഠന അവസരം ലഭ്യമാക്കുകയും ചെയ്തു.പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാവുന്ന വിധത്തിൽ അരുവിത്തുറ കോളേജിന് ഒരു വലിയ ഓഡിറ്റോറിയം നിർമ്മിച്ചു.പെൺകുട്ടികൾക്കായി ലേഡീസ് ഹോസ്റ്റൽ ആരംഭിച്ചു.ഒപ്പം അരുവിത്തുറ കോളജിന് ഒരു മനോഹരമായ കവാടവും ഒരുക്കി. ഏഷ്യയിൽ തന്നെ ആദ്യമായി ക്യാമ്പസിൽ നിന്നും സംപ്രേക്ഷണം ചെയ്യുന്ന ഒരു ടെലിവിഷൻ ചാനലിനും ക്യാമ്പസ് കമ്മ്യൂണിറ്റി ടെലികാസ്റ്റിംഗ് സെൻ്റർ എന്ന ആശയത്തിനും 15 പഞ്ചായത്തുകളിലെ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ കോർത്തിണക്കി സെൻ്റ് ജോർജ് കോളേജ് കേബിൾ നെറ്റ് വർക്ക് എന്ന ബൃഹത്തായ കേബിൾ ശൃംഖലയ്ക്കും  അദ്ദേഹം രൂപം നൽകി. വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിനും പുരോഗമന ചിന്തയ്ക്കും അച്ചടക്കത്തിനും ഒരേപോലെ പ്രാധാന്യം നൽകിയുള്ള വിദ്യാഭ്യാസ പദ്ധതികൾ ആയിരുന്നു അദ്ദേഹം കലാലയത്തിൽ നടപ്പിലാക്കിയത്.അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ നാക്ക് അക്രഡിറ്റേഷനിൽ 4 സ്റ്റാർ പദവി നേടിയ പ്രദേശത്തെ ഏക കലാലയമായിരുന്നു അരുവിത്തുറ കോളേജ്.അരുവിത്തുറ കോളേജ് പ്രിൻസിപ്പൽ ആയി റവ. ഡോ സെബാസ്റ്റ്യൻ ആലപ്പാട്ട് കുന്നേൽ സേവനമനുഷ്ഠിച്ച കാലയളവ് അരുവിത്തുറ കോളേജിന്റെ സുവർണ്ണ കാലഘട്ടമായിരുന്നെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പറഞ്ഞു. ഒരു വിദ്യാഭ്യാസ വിചക്ഷണൻ എന്നതിനപ്പുറം ആത്മീയതയുടെ ആഴങ്ങൾ ദർശിച്ച പുരോഹിത ശ്രേഷ്ഠനും കുഞ്ഞാടുകളുടെ മനമറിയുന്ന നല്ല ഇടയനുമായിരുന്നു അദ്ദേഹം. ഇടവക വികാരിയെന്ന നിലയിൽ മേലുകാവുമറ്റം, കൂട്ടിയ്ക്കൽ ളാലം ,മരങ്ങാട്ടുപള്ളി,ഇലഞ്ഞി തുടങ്ങിയ ദേവാലയങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1946 ജൂൺ 2 ന് പ്ലാശനാൽ ആലപ്പാട്ടുക്കുന്നേൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം 1972 ജനുവരി 5 നാണ് വൈദിക പട്ടം സ്വീകരിച്ചത്. പാലാ കിഴതടിയൂർ സെന്റ് ജോസഫ് ദേവാലയത്തിൽ പാസ്ട്രൽ അസിസ്റ്റൻ്റായി സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹം നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്.അദ്ദേഹത്തിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച്ച 2ന് പനയ്ക്കപ്പാലത്തുള്ള അദ്ദേഹത്തിൻ്റെ സഹോദരൻ്റെ ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ ഇടവക ദേവാലയത്തിൽ നടക്കും.അദ്ദേഹത്തിൻ്റെ ആകസ്മിക നിര്യാണത്തിൽ കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ അനുശോചനം അറിയിച്ചു

കോട്ടയം

നിയമസഭാ തെരെഞ്ഞെടുപ്പ് കോട്ടയം ജില്ലയിൽ തയാറെടുപ്പുകൾ ഊർജ്ജിതം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി  നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കോട്ടയം ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ 2026 ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം  ഒൻപതു നിയമസഭാ മണ്ഡലങ്ങളായി ആകെ 1498824 വോട്ടർമാരാണുള്ളത്. ഇതിൽ 730005 പുരുഷൻമാരും 768805 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട 14 പേരും ഉൾപ്പെടുന്നു. 3124 പേർ പ്രവാസി വോട്ടർമാരാണ്. 18-19 പ്രായവിഭാഗത്തിലുള്ള 12750 പേരും 85 വയസിനു മുകളിലുള്ള 17906 പേരുമുണ്ട്. 1624 പേർ സർവീസ് വോട്ടർമാരാണ്. വോട്ടർ പട്ടികയിൽ ഇനിയും പേരു ചേർക്കാൻ മാർച്ച് 23 വരെ അവസരമുണ്ട്. ആകെ 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. പോളിംഗ് സ്റ്റേഷനുകളിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.  85 വയസിനു മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കുമായി വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കുന്ന അസന്നിഹിത(ആബ്സൻറീ വോട്ടർ)സംവിധാനവും ഉണ്ട്. ഇതിനുള്ള ഫോം  ബൂത്തുതലത്തിൽ വിതരണം ആരംഭിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് മാർച്ച് 19നകം ഫോം പൂരിപ്പിച്ചു നൽകണം. പോളിംഗ് ജോലിക്ക് ജീവനക്കാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും സജീവമായി പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്കായി ജില്ലയിൽ 15000 ജീവനക്കാരെയാണ് നിയോഗിക്കുക. ഇതിൽ  8605 പേർ പോളിംഗ് ജോലികളും 6500 പേർഅനുബന്ധ ജോലികളുമാണ് നിർവഹിക്കുക. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കുള്ള പരിശീലനം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ആകെ 2239 ബാലറ്റ് യൂണിറ്റുകളും അത്രയും തന്നെ കൺട്രോൾ യൂണിറ്റുകളും  2412 വിവിപാറ്റ് യൂണിറ്റുകളുമുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാൻഡമൈസേഷൻ മാർച്ച് 19ന് നടക്കും. എല്ലാ മണ്ഡലങ്ങളുടെയും വരണാധികാരികളുടെയും ഉപവരാണാധികാരികളുടെയും കാര്യാലയങ്ങളിൽ  നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയിൽ കർശനമായി പാലിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പ്രചാരണ പരസ്യങ്ങൾ നീക്കം ചെയ്യുന്നതിന് 18 ആന്റി ഡീഫേസ്മെൻറ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നു.  നിരീക്ഷണത്തിനായി 27 വീതം ഫ്ളയിംഗ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകളും 18 വീഡിയോ സർവൈലൻസ് ടീമുകളുമുണ്ട്. ചെലവു നിരീക്ഷണത്തിനായി ഒൻപത് സ്‌ക്വാഡുകളെയും ഫീൽഡിൽനിന്ന് എടുക്കുന്ന വീഡിയോകൾ പരിശോധിക്കുന്നതിനായി ഒൻപത് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 17 നോഡൽ ഓഫീസർമാരെയും അവർക്കു കീഴിൽ ജീവനക്കാരെയും നിയോഗിച്ചു. ഇതിനു പുറമെ വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമുള്ള വിവിധ യോഗങ്ങൾ നടന്നുവരുന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഇന്നലെ നടന്നു. കോട്ടയം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലേക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേകമായി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം ജില്ലയിലേക്ക് മൂന്ന് ചെലവ് നിരീക്ഷകകരും ഒരു പോലീസ് നിരീക്ഷകനുമുണ്ട്. ചെലവു നിരീക്ഷകർ മൂന്നു പേർ ഇന്ന് ജില്ലയിൽ എത്തിച്ചേരും.  സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മാധ്യമങ്ങളിലെ പരസ്യങ്ങൾ പരിശോധിച്ച് അംഗീകാരം നൽകുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ചെയർമാനായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിംഗ്  കമ്മിറ്റി(എം.സി.എം.സി) പ്രവർത്തിക്കുന്നു. മാധ്യമങ്ങളുടെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി എംസിഎംസിക്കു കീഴിൽ പ്രത്യേക നിരീക്ഷണവിഭാഗം 24 മണിക്കൂറുമുണ്ട്. വോട്ടർമാരെ ബോധവത്കരിക്കുന്നതിനായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) വിവിധ പരിപാടികൾ സജീവമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുറഞ്ഞ മേഖലകൾക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളുമുണ്ട്.ഓരോ നിയോജകമണ്ഡലത്തിലും ഓരോ ബൂത്തുകൾ സ്ത്രീകൾ നിയന്ത്രിക്കുന്ന സ്ത്രീ സൗഹൃദ ബൂത്തുകളായിരിക്കും. ഹരിതചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും എല്ലാ ബൂത്തുകളുടെയും പ്രവർത്തനം. പോളിംഗ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും ഒൻപത് കേന്ദ്രങ്ങളും വോട്ടെണ്ണലിന് അഞ്ചു കേന്ദ്രങ്ങളുമാണ്  സജ്ജീകരിക്കുന്നത്.  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും പൊതുജനങ്ങൾക്ക് മാധ്യമങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക്  സിവിജിൽ ആപ് മുഖേന പരാതി നൽകാം.  ക്രമസമാധാനം ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു.  ആകെ 4889 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിക്കുന്നത്. ജില്ലയിൽ എല്ലാ മേഖലകളിലും പോലീസ് പരിശോധനകൾ നടക്കുന്നുണ്ട്. ഐ.ടി.ബി.പിയുടെ ഒരു കമ്പനിയെയും ജില്ലയിൽ വിന്യസിക്കും. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.  

പ്രാദേശികം

സി.പി.ഐ പൂഞ്ഞാർ മണ്ഡലം നേതൃതല പ്രവർത്തക യോഗം

ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.ഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാർട്ടി മണ്ഡലം നേതൃതല പ്രവർത്തക യോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സഖാവ് സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഇന്നത്തെ കരുത്ത് ജനങ്ങളെ കേന്ദ്ര ബിന്ദുവാക്കി എൽ.ഡി.എഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളാണ്. ഈ വികസന കുതിപ്പിന് തുടർച്ചയുണ്ടാകുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കപട പ്രചാരണങ്ങളെ തള്ളി, നാടിന്റെ ഉന്നമനത്തിനായി ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ എല്ലാവരും കൈകോർക്കണം എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഇ.കെ. മുജീബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി അഡ്വ. പി.എസ്. സുനിൽ സ്വാഗതം പറഞ്ഞു. സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ. ജോർജ്, എം.ജി. ശേഖരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷമ്മാസ് ലത്തീഫ്, മിനിമോൾ ബിജു, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എസ്. ബാബു, കെ.എസ്. രാജു, കെ.വി. എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

അന്താരാഷ്ട്ര ജേർണൽ "ജെം' കോട്ടയം ജില്ലാ കളക്ടർ പ്രകാശനം ചെയ്തു

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജ് കോളേജിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പിയർ-റിവ്യൂഡ് ഗവേഷണ ജേർണലായ ജെം (ഐ എസ് എസ് എൻ: 2393-9850) ന്റെ 2025 പതിപ്പ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ.എ.എസ് പ്രകാശനം ചെയ്തു. ജേർണലിന്റെ ആദ്യപതിപ്പ് കോളേജ് മാനേജർ ഫാ. മാത്യു. ചന്ദ്രൻകുന്നേൽ ഏറ്റുവാങ്ങി. കോളേജിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസായ ഐ.സി.ആർ.എ.എസ്.എസ്.ടി -2025 ൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും പിയർ റിവ്യൂ, പ്ലഗറിസം പരിശോധന തുടങ്ങിയവയ്ക്കു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഗവേഷണ ലേഖനങ്ങളാണ് ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോളേജിന്റെ ഗുണമേന്മയാർന്ന വിദ്യാഭ്യാസ-ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജേർണൽ പ്രസിദ്ധീകരിച്ചതെന്ന് പ്രിൻസിപ്പലും ജേർണലിന്റെ എഡിറ്റർ-ഇൻ-ചീഫുമായ പ്രൊഫ. ഡോ. സിബി ജോസഫ് പറഞ്ഞു. അക്കാദമിക് ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ നിർണായകമാണെന്നും ഇത്തരം പ്രസിദ്ധീകരണങ്ങൾ കോളേജിന്റെ അക്കാദമിക മികവിന്റെ പ്രതീകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിദ്ധീകരണത്തിൽ പങ്കാളികളായ എല്ലാ ഗവേഷകരെയും എഡിറ്റോറിയൽ ബോർഡ് അംഗങ്ങളെയും ചടങ്ങിൽ അഭിനന്ദിച്ചു.    

കോട്ടയം

കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പ് 2026 : സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

2026-ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം.  സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അഡ്മിൻമാർ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. ​AI & ഡീപ് ഫേക്കുകൾ (Deepfakes): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ,  ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുത്.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ള 'AI-Generated' എന്ന ലേബൽ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് നിയമനടപടികൾ  നേരിടേണ്ടതായി വരും.  ജാതി, മതം, വർഗ്ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരിൽ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. (ഭാരതീയ ന്യായ സംഹിത - BNS 196 പ്രകാരം ഇത് കുറ്റകരമാണ്). വോട്ടെടുപ്പ് തീയതി, സ്ഥാനാർത്ഥികൾ, വർഗീയ സംഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത 'വ്യാജ വാർത്തകൾ' പ്രചരിപ്പിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തുടങ്ങുന്ന 'സൈലൻസ് പീരിയഡിൽ' യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സോഷ്യൽ മീഡിയ വഴി നടത്തരുത്. ​സോഷ്യൽ മീഡിയഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകൾക്ക് അഡ്മിൻമാർ നേരിട്ട് ഉത്തരവാദികൾ ആയിരിക്കില്ലെന്നു  ബഹു. ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും താഴെ പറയുന്ന സാഹചര്യങ്ങളിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടതായി വരും.നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അവ നീക്കം ചെയ്യാതെ കുറ്റകൃത്യത്തിന് പ്രേരണ (Abetment) നൽകുക.​വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ അഡ്മിൻ കൂട്ടുനിൽക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയോ ചെയ്യുക.​ഐടി ആക്ട് (IT Act) അല്ലെങ്കിൽ ബിഎൻഎസ് (BNS) പ്രകാരം പോലീസ് നൽകുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുക.

കോട്ടയം

ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്ക്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവായി.  ഏതെങ്കിലും തരത്തിലുള്ള തോക്കുകള്‍, വാളുകള്‍, ലാത്തികള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പുള്ള ദിവസം വരെ പ്രാബല്യത്തിലുണ്ടാകും.  വിലക്കു ലംഘിക്കുന്നവര്‍ ബി.എന്‍.എസ് 223 പ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും.  ക്യാഷ് ചെസ്റ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ സുരക്ഷ ആവശ്യമുള്ള ദേശസാല്‍കൃത/സ്വകാര്യ ബാങ്കുകള്‍ക്കും തോക്കുപയോഗിച്ച് കായികഇനങ്ങളില്‍ പങ്കെടുക്കുന്ന, ദേശീയ റൈഫിള്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കായികതാരങ്ങള്‍ക്കും ഈ വിലക്ക് ബാധകമല്ല. ഇതിനായി നിരോധനത്തില്‍ ഇളവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വാങ്ങേണ്ടതാണ്.  നിയമപ്രകാരവും ആചാരപ്രകാരവും ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുള്ള  വിഭാഗങ്ങള്‍ക്കും  വിലക്ക് ബാധകമായിരിക്കില്ല.

കോട്ടയം

കോട്ടയം ജില്ലയില്‍ ആദ്യ ദിനം പത്രിക നല്‍കിയത് ഒരാള്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികള്‍ സ്വീകരിച്ചു തുടങ്ങിയ ഇന്നലെ കോട്ടയം ജില്ലയില്‍ പത്രിക നല്‍കിയത് ഒരാള്‍. ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജോമോന്‍ ജോസഫ് ശ്രാമ്പിക്കല്‍ എപിജെ ജുമാന്‍ വി.എസ് ആണ് പത്രിക നല്‍കിയത്.ജില്ലയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസര്‍മാരും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുമാണ് പത്രിക സ്വീകരിക്കുന്നത്. ജില്ലയിലെ വരണാധികാരികൾ: പാലാ -സജിത് നാസർ, ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) കോട്ടയം കടുത്തുരുത്തി - മിനി തോമസ്, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) കോട്ടയം വൈക്കം - വി. ദീപ, പ്രിൻസിപ്പൽ കൃഷി ഓഫീസർ കോട്ടയം ഏറ്റുമാനൂർ - എം.എ.ആശ, ഡെപ്യൂട്ടി ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റിക്കോർഡ്സ് കോട്ടയം കോട്ടയം - കെ.പി. ജയകുമാർ, പുഞ്ച സ്പെഷ്യൽ ഓഫീസർ, കോട്ടയം പുതുപ്പള്ളി - പി. ഷിബു, ആർ.ഡി.ഒ കോട്ടയം ചങ്ങനാശ്ശേരി - ഉഷ മാനാട്ട്, ഡെപ്യൂട്ടി കളക്ടർ ( എൽ എ) കോട്ടയം കാഞ്ഞിരപ്പള്ളി - ട്രീസാ ജോസ്, ജോയിൻ്റ് ഡയറക്ടർ, എൽ എസ് ജി ഡി കോട്ടയം) പൂഞ്ഞാർ - ഇ. മുഹമ്മദ് സഫീർ (ആർ.ഡി.ഒ പാലാ) അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ പാലാ - രഞ്ജിത് ജോർജ്, തഹസീൽദാർ ,മീനച്ചിൽ കടുത്തുരുത്തി - പി. സുദീപ്, തഹസീൽദാർ (എൽ. ആർ),മീനച്ചിൽ വൈക്കം - പി.ആർ. അഭിലാഷ്, തഹസീൽദാർ വൈക്കം ഏറ്റുമാനൂർ -കെ.എം.ജയൻ, തഹസീൽദാർ (എൽ. ആർ),ചങ്ങനാശേരി കോട്ടയം - കെ.എസ്. സതീശൻ, തഹസീൽദാർ കോട്ടയം പുതുപ്പള്ളി - വി. ദീപു,തഹസീൽദാർ (എൽ. ആർ), കോട്ടയം ചങ്ങനാശേരി - ബി.പ്രദീപ്, തഹസീൽദാർ ചങ്ങനാശേരി കാഞ്ഞിരപ്പള്ളി - അനീഷ് ഈപ്പൻ,തഹസീൽദാർ കാഞ്ഞിരപ്പള്ളി പൂഞ്ഞാർ - ജെ. താജുദ്ദീൻ, തഹസീൽദാർ (എൽ. ആർ), കാഞ്ഞിരപ്പള്ളി.