വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

പിഎസ്‌സി പ്രായപരിധി വർധിപ്പിച്ചു; ഇനി 40 വയസ്സുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‌സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയില്‍ നാല് വര്‍ഷത്തെ വര്‍ദ്ധനവ് വരുത്തി. ജനറല്‍ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയര്‍ത്തി. ഒബിസി സംവരണ വിഭാഗങ്ങള്‍ക്ക് 43 വയസ്സുവരെയും എസ്സി എസ്ടി വിഭാഗത്തിന് 45 വയസ്സുവരെയും അപേക്ഷിക്കാം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഉദ്യോഗാര്‍ഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം 2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, പിഎസ്സി വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സായി തരുടരുകയായിരുന്നു. ഇതാണ് ഇപ്പോള്‍ 40 ആയി വര്‍ധിപ്പിച്ചിരിക്കുന്നത്. തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഢ് (40), മധ്യപ്രദേശ് (40), ഉത്തര്‍പ്രദേശ് (40) എന്നിങ്ങനെയാണ് പ്രായപരിധി.   

കോട്ടയം

മാണി സി. കാപ്പൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും വി.ഡി. സതീശൻ

പാലാ:- അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും മൂലം കടക്കെണിയിൽ ആഴ്ത്തിയ കേരളത്തെ വീണ്ടെടുക്കാൻ യു.ഡി.എഫിനെ അധികാരത്തിലേറ്റുന്ന ജനത പാലായിൽ മാണി സി. കാപ്പന് റിക്കാർഡ് ഭൂരിപക്ഷം നൽകി വിജയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . പുതു യുഗയാത്രക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 10വർഷം കൊണ്ട് 6 ലക്ഷം കോടി രൂപയുടെ കടബാധ്യത കേരള ജനതയുടെ മേൽ അടിച്ചേൽപ്പിച്ച ഇടതു ഭരണം വിദ്യാഭ്യാസം, ആരോഗ്യം, കൃഷി മേഖലകളെ തകർത്തു തരിപ്പിണമാക്കി. കർഷകരും തൊഴിലാളികളും ജീവിക്കാൻ നിർവാഹമില്ലാതെ വലയുമ്പോൾ കൊള്ളയടിക്കാനുള്ള മാർഗം അന്വേഷിക്കുന്ന എൽ.ഡി.എഫ് ശബരിമല അയ്യപ്പനെപ്പോലും വെറുതെ വിട്ടില്ല.   വർഗീയതക്കെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ വരുമ്പോൾ ടീം യു.ഡി.എഫിന്റെ നടുനായകസ്ഥാനത്ത് പാലാക്കാരുടെ എം.എൽ.എ ഉണ്ടാകുമെന്ന് ജനസാഗരത്തെ സാക്ഷി നിർത്തി വി ഡി സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ ഭരണത്തിൽ ആരംഭിച്ചതും ഇടതു ഭരണത്തിൽ മുടക്കിയിട്ടിരിക്കുന്നതുമായ പാലായുടെ വികസന പദ്ധതികൾ പൂർത്തീകരിക്കാൻ ഐക്യ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. യു.ഡി.എഫ് നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ആരും മെനക്കടേണ്ടതില്ലെന്നും മാണി സി. കാപ്പനും നഗരസഭാദ്ധ്യക്ഷ ദിയ ബിനുവും യു.ഡി.എഫ് സംരക്ഷണ വലയത്തിൽ സുരക്ഷിതരായിരിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. വികസനം മുടക്കുന്നവർ നടത്തുന്ന വികസനയാത്രയെ ജനം പുച്ഛിച്ചുതള്ളുന്നതിന്റെ തെളിവാണ് പുതുയുഗയാത്രക്ക് ലഭിക്കുന്ന സ്വീകാര്യതയെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാണി സി. കാപ്പൻ പറഞ്ഞു.  ഭരണസ്വാധീനം ഉപയോഗിച്ച് വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന ജോസ് കെ. മാണിയുടെയും കൂട്ടരുടെയും ഉപദ്രവങ്ങൾക്കിടയിലും 241 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയെന്ന് കാപ്പൻ പറഞ്ഞു. ആറര വർഷം കൊണ്ട് മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയ വികസന സാക്ഷ്യപത്രം വി.ഡി.സതീശൻ പ്രകാശനം ചെയ്തു. കുരിശുപള്ളി കവലയിൽ മാണി സി.കാപ്പന്റെ നേതൃത്വത്തിൽ വി.ഡി.സതീശനെയും ജാഥാംഗങ്ങളെയും  വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. കുരിശുപള്ളിയിൽ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പിൽ പ്രാർത്ഥിച്ച് നേർച്ചയിട്ടാണ് ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് തുറന്ന വാഹനത്തിൽ മാണി സി. കാപ്പൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ ജെ ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ്, ഡീൻ കുര്യാക്കോസ് എം.പി, ജോസഫ് വാഴക്കൻ, നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ്, അസീസ് ബഡായി ,നഗരസഭാദ്ധ്യക്ഷ  ദിയ ബിനു എന്നവരോടൊപ്പം  ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തിയപ്പോൾ സദസിൽ നിരത്തിയിരുന്ന കസേരകളെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. പട്ടണം ഈ അടുത്ത കാലത്ത് ദർശിച്ചതിൽ ഏറ്റവും വലിയ ജനക്കൂട്ടം പുതു യുഗ യാത്രയെ സ്വീകരിക്കാൻ എത്തിയത് മാണി സി കാപ്പന്റെ സംഘാടക മികവിനും യു.ഡി.എഫ് പ്രവർത്തകരുടെ ഐക്യത്തിനും തെളിവാണെന്ന് ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനിയും കൺവീനർ ജോർജ് പുളിങ്കാടും പറഞ്ഞു.

കോട്ടയം

തിടനാട് ഊട്ടുപാറ കുരിശുമല ചാപ്പലിലെ മോഷണക്കേസ് പ്രതി തമിഴ്‌നാട്ടിൽനിന്നും പിടിയിലായി

തിടനാട്: തിടനാട് ഊട്ടുപാറ കുരിശുമല ചാപ്പലിലെമോഷണക്കേസ് പ്രതി തമിഴ്‌നാട്ടിൽനിന്നും പിടിയിലായി. കുമളി അമരാവതി സ്വദേശി പാണം പറമ്പിൽ ഹൗസ് അലൻ തോമസ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്.2025 മാർച്ച് 19 നാണ് തിടനാട് സെന്റ് ജോസഫ് ചർച്ച് അധീനതയിൽ ഉള്ള ഊട്ടുപാറ കുരിശുമലയിലെ ചാപ്പലിൽ കയറി പ്രതി മോഷണം നടത്തിയത്. ആംപ്ലിഫയറും ലൗഡ് സ്പീക്കറും മൈക്രോഫോണും ബൈനോക്കുലറും നേർച്ചപ്പെട്ടിയിൽ ഉണ്ടായിരുന്ന ആയിരം രൂപയും ഉൾപ്പെടെ 80,000/- രൂപയുടെ വസ്തുക്കൾ ഇയാൾ മോഷ്ടിച്ചു. സംഭവത്തിനുശേഷം പ്രതി സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ താമസിക്കുകയായിരുന്നു.തിടനാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.തിടനാട് എസ്.ഐ നജീബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സദൻ കെ. യുടെ മേൽനോട്ടത്തിൽ തിടനാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ചാർജിലുള്ള എസ്.ഐ കെ.എ. നജീബ്, എ.എസ്.ഐ രാജേഷ് ടി.എസ്, സി.പി.ഒ ശ്രീജിത് കെ.എസ്, സി.പി.ഒ റസ്സിലി കെ.റഷീദ് എന്നിവർ പ്രതി അലൻ ഒരു വർഷക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ചെന്നൈയിൽ എഗട്ടൂർ എന്നസ്ഥലത്തെത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രാദേശികം

തീക്കോയി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണത്തിന് തുടക്കം

തീക്കോയി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ ഓൺലൈൻ ആയി നിർവഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളുത്തങ്കൽ എംഎൽഎ അധ്യക്ഷൻ ആയിരുന്നു. പാലാ RDO ശ്രീമതി സുശീല ആർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അംബിക എം എസ്, ബ്ലോക്ക് മെമ്പർ മോഹനൻ കുട്ടപ്പൻ, Cpi ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ജി ശേഖരൻ, കേരള കോൺഗ്രസ്(M) തീക്കോയി മണ്ഡലം പ്രസിഡന്റ് പി എം സെബാസ്റ്റ്യൻ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം രതീഷ് പി എസ്, CPI ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനോദ് ജോസഫ്, ബിജെപി മണ്ഡലം പ്രസിഡണ്ട് പി വി ലാലി, പയസ് കവിളoമ്മാക്കൽ (കേരള കോൺഗ്രസ്) വാർഡ് മെമ്പർമാരായ സണ്ണി കണിയാംകണ്ടം, ജിബിൻ സെബാസ്റ്റ്യൻ, ജിലു സജി, ലീന ജോസഫ്, സോളി സണ്ണി, ജയറാണി തോമസുകുട്ടി , ഓമന ഗോപാലൻ, കെ കെ പരിക്കൊച്ച് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. തഹസിൽദാർ ലാൻഡ് റവന്യൂ ഓഫീസർ സീമ ജോസഫ് കൃതജ്ഞത അറിയിച്ചു

കോട്ടയം

പാരമ്പര്യ ഔഷധ കൂട്ടുകളിൽ സൗഖ്യമൊരുക്കി അരുവിത്തുറയിൽസൗജന്യ തദ്ദേശീയ പാരമ്പര്യ ചികിത്സാ ക്യാമ്പ്

അരുവിത്തുറ :നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യ ചികിത്സയുടെയും അത്ഭുത ഔഷധക്കൂട്ടുകളുമായി അരുവിത്തുറ ഫൊറോന ഇടവകയിലെ പിതൃവേദി, മാതൃവേദി സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ടി. പി .സി . വി കോട്ടയം ജില്ലയുടെ സൗജന്യ രോഗ പരിശോധന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് പാരിഷ് ഹാളിൽ വച്ച് നടന്നു. ക്യാമ്പ് പൂഞ്ഞാർ പാലസിലെ പ്രൊഫ. സുധ ഗോദവർമ ഉദ്ഘാടനം ചെയ്തു.ടി.പി.സി. വി സംസ്ഥാന പ്രസിഡന്റ് സാവിയോ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡൻ്റ് ബേബി വൈദ്യർ പിതൃവേദി യൂണിറ്റ് പ്രസിഡൻ്റ് ജോർജ്കുട്ടി മുഖാലയിൽ. മാതൃവേദി യൂണിറ്റ് പ്രസിഡൻ്റ് വത്സമ്മ വെട്ടുകാട്ടിൽ ,പ്രോഗ്രാം കോഡിനേറ്റർജോസഫ് വടക്കേൽ , സണ്ണി വൈദ്യൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ക്യാമ്പിൽ ആയുർവേദ വിഭാഗത്തിൽ ഡോ. രശ്മി നാച്ചുറോപതി വിഭാഗത്തിൽ ഡോ.മിലൻ പ്രവീൺ, ഡോ ജോതിസ് ജോയി എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി. ആയുർവേദം, നാച്ചുറൊപതി ഡോക്ടർമാർ ഉൾപ്പെടെ മുപ്പതോളം പാരമ്പര്യ വൈദ്യന്മാർ ക്യാമ്പിൽ പങ്കെടുത്തു .ഓടിവ്, ചതവ്, സന്ധിവേദനകൾ എന്നിവയ്ക്ക് മർമ്മവൈദ്യന്മാരും. അലർജി, വെരിക്കോസ്, പൈൽസ്, വിഷ ചികിത്സ, ക്യാൻസർ, മൈഗ്രൈൻ, കിഡ്നി സ്റ്റോൺ, ഇയർ ബാലൻസ്, ധന്ത രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് വിദഗ്ധ വൈദ്യന്മാരും ചികിത്സകൾ നിശ്ചയിച്ചു.സ്ത്രീ വിഭാഗത്തിന് വനിതാ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു.. 200ൽ പരം ഔഷധ സ സ്യങ്ങളുടെ പ്രദർശനവും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു 200 ഓളം ആളുകൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

കോട്ടയം

എസ്.ഐ.ആര്‍; കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ 1498824 പേര്‍

കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലുള്ള കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കോട്ടയം നിയസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വോട്ടര്‍ പട്ടികയാണ് ഉപയോഗിക്കുക.  അന്തിമ പട്ടിക പ്രകാരം ജില്ലയില്‍ ആകെ 1498824 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 730005 പുരുഷന്‍മാരും 768805 സ്ത്രീകളും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 14 പേരും ഉള്‍പ്പെടുന്നു. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍നിന്നും 161262 പേര്‍ കുറവുണ്ട്. കരട് വോട്ടര്‍ പട്ടികയിലുള്ള പരാതികള്‍ സ്വീകരിച്ച് ഹിയറിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.  മരിച്ചവരെയും ഇരട്ട വോട്ടുള്ളവരെയും എന്യുമറേഷന്‍ ഫോം നല്‍കാത്താവരെയുമൊക്കെ ഒഴിവാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലയില്‍ 40912 വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലാ- 4119, കടുത്തുരുത്തി- 3427, വൈക്കം- 4353, ഏറ്റുമാനൂര്‍- 5261, കോട്ടയം -3851, പുതുപ്പള്ളി- 3390, ചങ്ങനാശേരി -5448 കാഞ്ഞിരപ്പള്ളി -4536, പൂഞ്ഞാര്‍- 6527 എന്നിങ്ങനെയാണ് വിവിധ മണ്ധലങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ എണ്ണം.  അന്തിമ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ (www.ceo.kerala.gov.in) പരിശോധിക്കാം. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഷീബ മാത്യു, കോട്ടയം നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ എം. ഉഷാകുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുബിന്‍ കെ.എസ്, ലാല്‍ കൃഷ്ണ, ജോയി തോമസ് ആനിത്തോട്ടം, അഡ്വ. വി.ആര്‍.ബി. നായര്‍, അഡ്വ. വി.കെ. സന്തോഷ് കുമാര്‍, രാജു ആലപ്പാട്ട്, എസ്. ആന്‍സാരി, അഡ്വ. ജെയ്‌സണ്‍ ജോസഫ്, ഫാറൂക് പാലപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.ഐ.ആര്‍ അന്തിമ പട്ടിക പ്രകാരം കോട്ടയം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം. ഒഴിവായ വോട്ടര്‍മാരുടെ എണ്ണം ബ്രാക്കറ്റില്‍. 1.പാലാ-174429(പുരുഷന്‍മാര്‍-84965, സ്ത്രീകള്‍-89464, ട്രാന്‍സ് ജെന്‍ഡര്‍-0, ഒഴിവാക്കപ്പെട്ടവര്‍- 775) 2.കടുത്തുരുത്തി -174752(പുരുഷന്‍മാര്‍-85233, സ്ത്രീകള്‍-89518, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 490) 3. വൈക്കം-154973(പുരുഷന്‍മാര്‍-75503, സ്ത്രീകള്‍- 79467, ട്രാന്‍സ് ജെന്‍ഡര്‍-3, ഒഴിവാക്കപ്പെട്ടവര്‍- 299) 4. ഏറ്റുമാനൂര്‍ -157360(പുരുഷന്‍മാര്‍-76936, സ്ത്രീകള്‍-80423, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 490) 5.കോട്ടയം -147747(പുരുഷന്‍മാര്‍-71116, സ്ത്രീകള്‍-76630, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 641) 6. പുതുപ്പള്ളി-169064(പുരുഷന്‍മാര്‍-82359, സ്ത്രീകള്‍-86700, ട്രാന്‍സ് ജെന്‍ഡര്‍-5, ഒഴിവാക്കപ്പെട്ടവര്‍- 893) 7. ചങ്ങനാശേരി -161214(പുരുഷന്‍മാര്‍-77709, സ്ത്രീകള്‍-83503, ട്രാന്‍സ് ജെന്‍ഡര്‍-2, ഒഴിവാക്കപ്പെട്ടവര്‍- 726) 8. കാഞ്ഞിരപ്പള്ളി -176063(പുരുഷന്‍മാര്‍-85474, സ്ത്രീകള്‍-90588, ട്രാന്‍സ്‌ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍-326) 9. പൂഞ്ഞാര്‍-183222(പുരുഷന്‍മാര്‍ 90710, സ്ത്രീകള്‍-92512, ട്രാന്‍സ് ജെന്‍ഡര്‍-0, ഒഴിവാക്കപ്പെട്ടവര്‍- 409)        

പ്രാദേശികം

മികച്ച കായിക പരിശീലകനുള്ള പരമോന്നത പുരസ്കാരമായ ജി വി രാജ അവാർഡ് അരുവിത്തുറ കോളേജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന്.

അരുവിത്തുറ :സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ഏർപ്പെടുത്തിയ 2024-25 വർഷത്തെ കേരളത്തിലെ മികച്ച പരിശീലകനുള്ള ജി വി രാജ അവാർഡിന് സ്പോർട്സ് കൗൺസിൽ പരിശീലകനും അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് അക്കാദമിയിലെ വോളിബോൾ കോച്ചുമായ  ജേക്കബ് ജോസഫ് അർഹനായി.സംസ്ഥാന സർക്കാർ കായിക  പരിശീലകർക്ക് നൽകുന്ന പരമോന്നത പുരസ്കാരമാണിത്അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് അക്കാദമിയിലെ പരിശീലകനായി 2023 ലാണ്  ജേക്കബ് ജോസഫിനെ സ്പോർട്സ് കൗൺസിൽ നിയമിക്കുന്നത്.  2009ൽ സ്പോർട്സ് കൗൺസിലിൽ വോളിബോൾ പരിശീലകനായി ജോലിയിൽ പ്രവേശിച്ച ജേക്കബ് ജോസഫ് സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ജി വി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ കോട്ടയം, സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് അരുവിത്തുറ കോളജിലേക്ക് എത്തുന്നത്. 2001 മുതൽ 2009 വരെ തൃശ്ശൂർ ജില്ലയിലെ ചെന്ത്രാപ്പിനി  എസ് എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപകനായി സേവനം അനുഷ്ഠിച്ച ശേഷമാണ് ഇദ്ദേഹം സ്പോർട്സ് കൗൺസിൽ പരിശീലകനായി ജോലിയിൽ പ്രവേശിക്കുന്നത്. താൻ പരിശീലകനായി പ്രവർത്തിച്ച വിവിധ സ്ഥലങ്ങളിൽ നിന്നും പരിശീലന മികവിലൂടെ  നിരവധി ദേശീയ അന്തർദേശീയ വോളിബോൾ താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ചു. പ്രൊഫഷണൽ വോളിബോൾ ലീഗായ പ്രൈം വോളി യിൽ ഇദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാർ കളിക്കുന്നുണ്ട്. ഇക്കഴിഞ്ഞ പ്രൈം വോളി സീസൺ -4 ലെ ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായ ഷമീമുദ്ധീൻ, ഫൈനൽ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ജിഷ്ണു എന്നിവരെല്ലാം ജേക്കബ് ജോസഫിന്റെ പരിശീലനത്തിലൂടെ വന്നവരാണ്. ഇക്കഴിഞ്ഞ ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ എംജി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏക താരമായ അരുവിത്തുറ കോളേജിലെ സുജിത്ത് ഉൾപ്പെടെ നിരവധി താരങ്ങളെ സൃഷ്ടിച്ചെടുക്കാൻ പരിശീലകൻ എന്ന നിലയിൽ ജേക്കബ് ജോസഫിന് സാധിച്ചിട്ടുണ്ട്. നീണ്ട 16 വർഷങ്ങൾക്ക് ശേഷം 2025 അരുവിത്തുറ സെന്റ് ജോർജ് കോളേജ് എം ജി യൂണിവേഴ്സിറ്റി വോളിബാൾ കിരീടം നേടുമ്പോൾ പരിശീലക സ്ഥാനത്ത് ജേക്കബ് ജോസഫ് ആയിരുന്നു.അവാർഡിന് അർഹനായ ജേക്കബ് ജോസഫിനെ അരുവിത്തുറ സെൻറ് ജോർജ് കോളേജ് മാനേജർ വെരി റവ. ഫാ മാത്യു ചന്ദ്രൻക്കുന്നേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്,ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്.വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി തുടങ്ങിയവർ അഭിനന്ദിച്ചു.  

പ്രാദേശികം

പറവകൾക്കൊരു തണ്ണീർകുടം പദ്ധതിക്ക് തുടക്കമായി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയ്ക്ക് തുടക്കമായി.  വേൽക്കാലം ശക്തമാവുന്നതോടെ ജലാശയങ്ങളും തണ്ണീർ തടങ്ങളും  വറ്റിവരണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പറവകൾക്ക് ആശ്വാസമേകാൻ സ്കൂൾ ക്യാമ്പസിന്റെ വിവിധ ഇടങ്ങളിൽ പറവകൾക്കായി തണ്ണീർകുടങ്ങൾ സ്ഥാപിച്ചു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും വേനൽക്കാലങ്ങളിൽ ഈ പദ്ധതി നടപ്പാക്കി വരുന്നു. കേഡറ്റുകളോടൊപ്പം കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പി എസ് റമീസ്, ഷമീന ഫാസിൽ എന്നിവർ നേതൃത്വം നൽകി