വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

നാടിന്റെ സാമ്പത്തിക പുരോഗതിക്ക് നടപടി സ്വീകരിക്കും

ഈരാറ്റുപേട്ട: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കാർഷിക വ്യാപാര മേഖലയായ പൂഞ്ഞാർ നിയോജകമണ്ഡല ത്തിലെ ജനങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് സമഗ്രമായ നടപടി സ്വീകരിക്കുമെന്ന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റിയൻ എംജെ (സജി ജോസഫ്) പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പുപ്രചരണാർത്ഥം ഈരാറ്റുപേട്ട വടക്കേക്കര മേഖലയിലെ കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണം മൂലം ജനങ്ങളുടെ സാമ്പത്തികസ്ഥിതി തകർന്നിരിക്കുകയാണ്. കാർഷിക വിളകളുടെ വില തകർച്ചയും കച്ചവടമാന്ദ്യവുംമൂലം ജനങ്ങൾ ആകെ ദുരിതത്തിൽ ആക്കിയിരിക്കയാണ്. മീൻപിടിച്ചു നൽകുകയല്ല, മീൻ പിടിക്കാൻ ജനങ്ങളെ പഠിപ്പിക്കുക എന്നതാണ് യുഡിഎഫ് നയ മെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന കാര്യദർശി എസ്എം ഷെരീഫ് സംഗമം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്എം മുഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ വിപി നാസർ മുഖ്യ പ്രഭാഷണം നടത്തി. മുൻ ചെയർമാൻ വിഎം സിറാജ്, കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം പിഎച്ച് നൗഷാദ്, യുഡിഎഫ് മണ്ഡലം ചെയർമാൻ കെഇഎ ഖാദർ, മുഹമ്മദ് ബഷീർ, കെഎ മാഹിൻ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കലാശക്കൊട്ട് ഒഴിവാക്കി ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകും: മാണി സി കാപ്പൻ

യുഡിഎഫിന് ഇത്തവണ ആഡംബരപൂർവ്വമായ കലാശക്കൊട്ട് ഉണ്ടാവില്ല എന്ന പ്രഖ്യാപനവുമായി സ്ഥാനാർത്ഥി മാണി സി കാപ്പൻ.  കലാശക്കൊട്ടിനു വേണ്ടി ഉപയോഗിക്കേണ്ടിയിരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകുമെന്നും എംഎൽഎ അറിയിച്ചു.   കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും താൻ ഇതേ കാര്യം തന്നെയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കലാശക്കൊട്ട് ഒഴിവാക്കിയ ശേഷം ആ തുക ജപ്തി ഭീഷണി നേരിട്ടിരുന്ന സ്കൂൾ ബസിന്റെ കടം തീർക്കാനായി മേലുകാവിലെ ഒരു സ്കൂളിന് സംഭാവനയായി നൽകുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി

കോട്ടയം

വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ.

വോട്ടിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും പോളിങ് ബൂത്തിനകത്ത് ഫോൺ പ്രവേശിപ്പിക്കുന്നത് പൂർണ്ണമായും തടയാനാണ് നിർദേശം.ഫോണിലെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ മുൻനിർത്തി, വോട്ടർമാർ തങ്ങളുടെ ഫോണുകൾ വാഹനങ്ങളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ സൂക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബൂത്തിലേക്ക് കടക്കുന്നതിന് മുൻപ് ഫോൺ 'മൊബൈൽ ഫോൺ കീപ്പിങ് പൗച്ചി'ൽ നിക്ഷേപിച്ച് വളണ്ടിയർമാരിൽ നിന്ന്  ടോക്കൺ വാങ്ങണം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുമ്പോൾ ടോക്കൺ തിരികെ നൽകി ഫോൺ കൈപ്പറ്റാം.വോട്ടർമാരുടെ ഫോൺ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പ്രത്യേക ഹരിത മൊബൈൽ ഫോൺ കീപ്പിങ് പൗച്ച്  ഓരോ പോളിങ് സ്റ്റേഷനിലും  സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമെ ബൂത്തിനകത്ത് ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂ. എന്നാൽ ഇവർ നിർബന്ധമായും ഫോൺ സൈലന്റ് മോഡിലാക്കി മാത്രമേ ഉപയോഗിക്കാവൂ.

കേരളം

വോട്ട്ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ

വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനു പുറമെ 12 രേഖകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുണ്ട്.ആധാര്‍കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, എൻപിആർ സ്മാർട്ട് കാർഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ, എംപി/എംഎൽഎ എന്നിവരുടെ തിരിച്ചറിയൽ കാർഡ്,ഭിന്നശേഷിക്കാർക്ക് നൽകുന്ന യുഡിഐഡി കാർഡ്, എന്നീ 12 രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് മാത്രമേ സമ്മതിദാന അവകാശം വിനിയോഗിക്കാൻ കഴിയുകയുള്ളൂ.

കേരളം

മദ്യ ശാലകള്‍ ഇന്നു വൈകിട്ട് ആറിന് അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 9ന് നടക്കുന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകള്‍ തുറക്കില്ല.വിദേശമദ്യ ചില്ലറ വില്‍പ്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവര്‍ത്തിക്കില്ല. 48 മണിക്കൂര്‍ ഡ്രൈഡേയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.ഇന്ന് വൈകിട്ട് ആറിന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത പുറത്തു നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും പാര്‍ട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടന്‍ മണ്ഡലം വിട്ടു പോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

കേരളം

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂർ: കർശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കർ. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് (Silence Period) പാലിക്കേണ്ട കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടർമാർ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകൾ, ഘോഷയാത്രകൾ, സംഗീത പരിപാടികൾ, നാടകങ്ങൾ അല്ലെങ്കിൽ വോട്ടർമാരെ ആകർഷിക്കുന്ന തരത്തിലുള്ള മറ്റ് വിനോദ പരിപാടികൾ എന്നിവയ്ക്കും നിരോധനമുണ്ട്. ടെലിവിഷൻ, സിനിമ അല്ലെങ്കിൽ മറ്റ് സമാന ഉപകരണങ്ങൾ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. റേഡിയോ വഴിയുള്ള പ്രചാരണങ്ങൾക്കും ഈ നിരോധനം ബാധകമാണ്. വോട്ടെടുപ്പ് ദിവസവും അതിന്റെ തലേദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (MCMC) മുൻകൂർ അനുമതി ആവശ്യമാണ്. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടൻ മണ്ഡലം വിട്ടു പോകേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൊതുജനങ്ങളും ഈ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.

പ്രാദേശികം

പൂഞ്ഞാറില്‍ റാലിക്ക് വരുന്നവര്‍ക്ക് സാരി വാഗ്ദാനം ചെയ്ത് ബിജെപി വനിതാ നേതാവ്

പൂഞ്ഞാറിൽ വനിതാ റാലിക്കായി ആളുകളെ എത്തിക്കാൻ സാരി വാഗ്ദാനം ചെയ്തെന്ന വിവാദത്തിൽ ബിജെപി വനിതാ നേതാവ് മിനർവ മോഹൻ തിടനാട് മേഖലയിലെ റാലിയിൽ പങ്കെടുക്കുന്ന പ്രവർത്തകർക്ക് സാരി നൽകാമെന്ന് പറഞ്ഞ ശബ്ദസന്ദേശം പ്രചരിച്ചതോടെയാണ് വിവാദം ഉയർന്നത്. ബിജെപി പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റാണ് മിനര്‍വ മോഹന്‍.പഞ്ചായത്ത് അംഗങ്ങളുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ഈ സന്ദേശം എത്തിയതെങ്കിലും, പിന്നീട് തെറ്റായ ഗ്രൂപ്പിലേക്കാണ് അയച്ചതെന്ന് വിശദീകരിച്ച് അത് ഡിലീറ്റ് ചെയ്തു.സംഭവം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കേരളം

വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം; നാളെ കലാശക്കൊട്ട്, കനത്ത ചൂടിലും ആവേശം ചോരാതെ മുന്നണികളുടെ പ്രചാരണം

പതിനാറാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. നാളെ പരസ്യ പ്രചാരണത്തിന്റെ സമാപനം കുറിച്ച് കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണമായിരിക്കും. വ്യാഴാഴ്ച വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി ആരെ വാഴ്ത്തണമെന്ന വിധിയെഴുതും. പിന്നെ നീണ്ട കാത്തിരിപ്പാണ്. മേയ് നാലിനാണ് വോട്ടെണ്ണൽ. പ്രഖ്യാപനം വന്ന് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് തെരഞ്ഞെടുപ്പിലേക്ക് എത്തിയതിനാൽ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും മുൻകാലങ്ങളിൽ ലഭിച്ചത്ര സമയം ഇത്തവണ പ്രചാരണത്തിന് കിട്ടിയിട്ടില്ല. മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങളും പ്രചാരണ ഗോദയിൽ നിറഞ്ഞു. സി.പി.എം -ബി.ജെ.പി ഡീൽ ആരോപണം, എസ്.ഡി.പി.ഐ ബന്ധം, ശബരിമല സ്വർണക്കൊള്ള, പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തുടങ്ങിയവ യു.ഡി.എഫ് ആയുധമാക്കി. എന്നാൽ വികസനവും ക്ഷേമവും പറഞ്ഞാണ് എൽ.ഡി.എഫ് തുടങ്ങിയത്. യു.ഡി.എഫ് ഭരണകാലത്തെ ഇരുണ്ടകാലമെന്നും അത് തിരിച്ചുവരരുത് എന്നുമുള്ള പ്രചാരണവും എൽ.ഡി.എഫ് നടത്തി. വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നടത്തിയ ഫണ്ട് പിരിവിന്റെ കണക്ക് പുറത്തുവിടാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങളും ഇടതുമുന്നണി ആയുധമാക്കി.