വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പിണറായി വിജയൻ സർക്കാരിൻ്റെ 10 വർഷത്തേ ഭരണം കേരളത്തെ 50 വർഷം പിറകോട്ടടിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി.

മുണ്ടക്കയം - കേരളത്തിലെ പിണറായി വിജയൻ സർക്കാരിൻ്റെ പത്ത് വർഷത്തെ ഭരണം കേരളത്തെ അൻപത് വർഷം പിറകോട്ടടിച്ചെന്ന്  ആർ എസ് പി കേന്ദ്ര സമിതിയംഗം  എൻ കെ പ്രേമചന്ദ്രൻ എം.പി.  പൂഞ്ഞാർ നിയോജക മണ്ഡലം യൂഡി എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം. ജെ.യുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . നീതിബോധമുള്ള കേരളത്തിലെ മുഴുവൻ ജനങ്ങളും യൂഡിഎഫിനെ അധികാരത്തിലെത്തിക്കും. കബളിപ്പിക്കൽ രാഷ്ട്രീയത്തിൻ്റെ വക്താക്കളായി മുന്നോട്ടു പോകുന്ന പിണറായിയേയും കൂട്ടരേയും അധികാരത്തിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കയം കോസ് വേ ജംഗ്ഷനിൽ നിന്നും ആയിരക്കണക്കിന് ജനാധിപത്യ വിശ്വാസികൾ പങ്കെടുത്ത  റോഡ് ഷോയ്ക്ക് ശേഷം മുണ്ടക്കയം സി എസ് ഐ കോംപ്ലക്സിൽ നടന്ന യോഗത്തിൽ  നിയോജക മണ്ഡലം ചെയർമാൻ മജു പുളിക്കൻ അദ്ധ്യക്ഷനായിരുന്നു.  സി എസ് ഡി എസ് സംസ്ഥാന പ്രസിഡൻ്റ് കെ.കെ. സുരേഷ്  ആ മുഖപ്രഭാഷണം നടത്തി. ആൻ്റോ ആൻ്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. അഡ്വ: പി.എ. സലിം സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ എം. ജെ. റ്റി.എം. സലിം, ജോയി എബ്രാഹം എക്സ് എം.പി , അസീസ്സ് ബഡായിൽ,അഡ്വ ഫിൽസൺ മാത്യൂസ്, തമ്പി ചന്ദ്രൻ, സലിം പി മാത്യു, തോമസ് കല്ലാടൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിക്കൻ, അഡ്വ ജോമോൻ ഐക്കര,റോയി കപ്പലുമാക്കൽ, മുഹമ്മദ് ഇല്യാസ്,  യുഡിഎഫ് സെക്രട്ടറി റാസി ചെറിയ വല്ലം അഡ്വ സതീഷ് കുമാർ, ബിനു മറ്റക്കര , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദൂ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായ അംഗങ്ങളായ അഡ്വ:ജീരാജ്, ആശ ജോയ്, കെ.എസ്. രാജു, റെജി അമ്പാറ ,സി.എ.തോമസ് എന്നിവർ പ്രസംഗിച്ചു.  

കോട്ടയം

ദേശീയ പ്രസിഡന്റ് പങ്കെടുക്കുന്ന എസ്.ഡി.പി.ഐ ഇലക്ഷൻ കോൺക്ലേവ് നാളെ കോട്ടയത്ത്

കോട്ടയം: എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി പങ്കെടുക്കുന്ന ഇലക്ഷൻ കോൺക്ലേവ് നാളെ കോട്ടയത്ത് നടക്കും. കോട്ടയം മാമൻ മാപ്പിള ഹാളിൽ നാളെ (26-3-26) രാവിലെ 10 മണിക്ക് പരിപാടിയുടെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി നിർവഹിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കോൺക്ലേവിൽ ഏഴ് ജില്ലകളിൽ നിന്നുള്ള എസ്.ഡി.പി.ഐയുടെ പ്രതിനിധികൾ പങ്കെടുക്കും. കോൺക്ലേവിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ജന. സെക്രട്ടറി റോയി അറയ്ക്കൽ എന്നിവർ പങ്കെടുക്കും

കോട്ടയം

യൂ ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 25 ന് ബുധനാഴ്ച

മുണ്ടക്കയം - യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 25 -ാം തീയതി  ബുധനാഴ്ച 3 ന് മുണ്ടക്കയം സി എസ് ഐ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് യു ഡി എഫ് നേതാക്കൾ അറിയിച്ചു. മികച്ച പാർലമെൻ്റേറിയനും ആർ എസ് പി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗവുമായ  എൻ.കെ. പ്രേമചന്ദ്രൻ എം.പി. കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിക് അലി ശിഹാബ് തങ്ങൾ, ആൻ്റോ ആൻ്റണി എം.പി. തുടങ്ങിയ   യു ഡി എഫിൻ്റെ പ്രമുഖ സംസ്ഥാന - ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. കൺവെൻഷനു മുന്നോടിയായിമുണ്ടക്കയം കല്ലേപാലം ജംഗ്ഷനിൽ നിന്നും  2.30 ന് താളമേളങ്ങളുട അകമ്പടിയോടെ യു ഡി എഫ് പ്രവർത്തകരുടെ മഹാറാലിയും ഉണ്ടായിരിക്കും.

കോട്ടയം

പിണറായി വിജയൻ 25 ന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ കാഞ്ഞിരപ്പള്ളിയിലെത്തുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ഡോ. എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി), അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് മുഖ്യമന്ത്രി എത്തുന്നത്. മാർച്ച്‌ 25 ന് രാവിലെ 11 ന് തോംസൺ സ്റ്റേഡിയത്തിൽ (ആനന്താനം ഗ്രൗണ്ട്), പേട്ട കവലയിൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ വോട്ടർമാരെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി സംസാരിക്കും. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വികസന തുടർച്ചയ്ക്കും ഇടതുപക്ഷ മുന്നേറ്റത്തിനുമായി സംഘടിപ്പിക്കുന്ന ഈ ബഹുജന പൊതുസമ്മേളനത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും.

കോട്ടയം

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയാണെന്ന് മാണി സി. കാപ്പൻ. |

പാലാ:- സ്ഥിരമായി മത്സരിച്ച് റിക്കോർഡ് സ്ഥാപിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയാണ് ഉദ്ദേശ്യമെ ന്നും മാണി സി. കാപ്പൻ. യു. ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് കാപ്പന്റെ പ്രഖ്യാപനംഎന്നാൽ പൊതുപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും നാടിന്റെ നന്മക്കായി അദ്ധ്വാനിക്കുന്ന പുതു തലമുറക്കായിട്ടാണ് വഴി മാറുന്നതെന്നും കാപ്പൻ പറഞ്ഞു. നല്ലവരായ ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചതിന് തനിക്കെതിരെ കള്ളക്കേസുകൾ കൊടുപ്പിക്കുകയും നാടുനീളെ ഫ്ളക്സ് വെച്ച് അപമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ശൈലി പ്രൗഢമായ പാലായുടെ പാരമ്പര്യത്തിന് ചേരുന്നതല്ല ജയപരാജയങ്ങൾ സ്വഭാവികമാണെന്നും 3 തവണ തോറ്റാണ് താൻ ജയിച്ചതെന്നും ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് പാർലമെന്ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നേതാക്കളെ സാക്ഷിനിർത്തി ടൗൺഹാൾ തിങ്ങി നിറഞ്ഞ സദസിനോടായി കാപ്പൻ പറഞ്ഞപ്പോൾ വേദിയും സദസും ഒരു നിമിഷം നിശ്ചലമായി.

കോട്ടയം

ഹോട്ടലുകള്‍ പ്രവര്‍ത്തിക്കും; തിങ്കളാഴ്ച്ചത്തെ സമരം ഒഴിവാക്കി; പാചകവാതകം ലഭ്യമാക്കും

പാചകവാതക ക്ഷാമത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകള്‍ മാര്‍ച്ച്‌ 23-ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു.പ്രതിസന്ധി പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത അടിയന്തര ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായതോടെയാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സമരത്തില്‍ നിന്ന് പിന്തിരിഞ്ഞത്. ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി പരിഗണിക്കുന്നതടക്കമുള്ള സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഹോട്ടലുകള്‍ക്ക് ആവശ്യമായ സിലിണ്ടറുകളുടെ 20 ശതമാനം അടിയന്തരമായി വിതരണം ചെയ്യാമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഉറപ്പുനല്‍കി. വരും ദിവസങ്ങളില്‍ വിതരണത്തിന്റെ തോത് ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. കൂടാതെ, പൈപ്പ് ലൈന്‍ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ കണക്ഷന്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സിലിണ്ടര്‍ വിതരണം സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഹോട്ടല്‍ ഉടമകളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഏകോപന സമിതികള്‍ രൂപീകരിക്കും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ഇന്ധന ഇറക്കുമതിയില്‍ ഉണ്ടായ തടസ്സമാണ് പാചകവാതക ക്ഷാമത്തിന് കാരണമായത്. ഇത് മറികടക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ഹോട്ടല്‍ ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരപ്രഖ്യാപനത്തില്‍ നിന്ന് സംഘടന പിന്മാറിയത്. ഇതോടെ തിങ്കളാഴ്ച നടാനിരുന്ന സംസ്ഥാനവ്യാപകമായ കടയടപ്പ് ഒഴിവായത് പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമായി.  

കോട്ടയം

പൂഞ്ഞാറില്‍ എല്‍ഡിഎഫ് പ്രചാരണം ശക്തം; മണ്ഡലം കണ്‍വെന്‍ഷന്‍ ഞായറാഴ്ച എം. സ്വരാജ് ഉദ്ഘാടനം ചെയ്യും

പൂഞ്ഞാർ : നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ പൂര്‍ത്തിയാക്കിയ മുന്നണി പരസ്യപ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് (എം) നേതാവും സിറ്റിങ് എംഎല്‍എയുമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എല്‍ഡിഎഫിന്റെ മണ്ഡലം കണ്‍വെന്‍ഷന്‍ ഈ മാസം 22-ന് ഞായറാഴ്ച മുണ്ടക്കയത്ത് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കെ.എം. മാണിയുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രചാരണം ആരംഭിച്ചത്. തുടര്‍ന്ന് പാലായിലെ കെ.എം. മാണിയുടെ വസതിയിലെത്തി ജോസ് കെ. മാണിയെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചുഇന്നലെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പ്രചാരണത്തിന്റെ ഭാഗമായി പൂഞ്ഞാര്‍ രാജകുടുംബത്തെ സന്ദര്‍ശിച്ച സ്ഥാനാര്‍ഥിക്ക് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവും തമിഴ്‌നാട് മുന്‍ ചീഫ് എഞ്ചിനിയറുമായ ശ്യാമള ബായി തമ്പുരാട്ടി പൂഞ്ഞാര്‍ രാജവംശത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തകം സമ്മാനിച്ച് വിജയാശംസകള്‍ നേര്‍ന്നു.

കോട്ടയം

നിയമസഭാ തെരെഞ്ഞെടുപ്പ് കോട്ടയം ജില്ലയിൽ തയാറെടുപ്പുകൾ ഊർജ്ജിതം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി  നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കോട്ടയം ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ 2026 ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം  ഒൻപതു നിയമസഭാ മണ്ഡലങ്ങളായി ആകെ 1498824 വോട്ടർമാരാണുള്ളത്. ഇതിൽ 730005 പുരുഷൻമാരും 768805 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട 14 പേരും ഉൾപ്പെടുന്നു. 3124 പേർ പ്രവാസി വോട്ടർമാരാണ്. 18-19 പ്രായവിഭാഗത്തിലുള്ള 12750 പേരും 85 വയസിനു മുകളിലുള്ള 17906 പേരുമുണ്ട്. 1624 പേർ സർവീസ് വോട്ടർമാരാണ്. വോട്ടർ പട്ടികയിൽ ഇനിയും പേരു ചേർക്കാൻ മാർച്ച് 23 വരെ അവസരമുണ്ട്. ആകെ 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. പോളിംഗ് സ്റ്റേഷനുകളിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.  85 വയസിനു മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കുമായി വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കുന്ന അസന്നിഹിത(ആബ്സൻറീ വോട്ടർ)സംവിധാനവും ഉണ്ട്. ഇതിനുള്ള ഫോം  ബൂത്തുതലത്തിൽ വിതരണം ആരംഭിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് മാർച്ച് 19നകം ഫോം പൂരിപ്പിച്ചു നൽകണം. പോളിംഗ് ജോലിക്ക് ജീവനക്കാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും സജീവമായി പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്കായി ജില്ലയിൽ 15000 ജീവനക്കാരെയാണ് നിയോഗിക്കുക. ഇതിൽ  8605 പേർ പോളിംഗ് ജോലികളും 6500 പേർഅനുബന്ധ ജോലികളുമാണ് നിർവഹിക്കുക. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കുള്ള പരിശീലനം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ആകെ 2239 ബാലറ്റ് യൂണിറ്റുകളും അത്രയും തന്നെ കൺട്രോൾ യൂണിറ്റുകളും  2412 വിവിപാറ്റ് യൂണിറ്റുകളുമുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാൻഡമൈസേഷൻ മാർച്ച് 19ന് നടക്കും. എല്ലാ മണ്ഡലങ്ങളുടെയും വരണാധികാരികളുടെയും ഉപവരാണാധികാരികളുടെയും കാര്യാലയങ്ങളിൽ  നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയിൽ കർശനമായി പാലിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പ്രചാരണ പരസ്യങ്ങൾ നീക്കം ചെയ്യുന്നതിന് 18 ആന്റി ഡീഫേസ്മെൻറ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നു.  നിരീക്ഷണത്തിനായി 27 വീതം ഫ്ളയിംഗ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകളും 18 വീഡിയോ സർവൈലൻസ് ടീമുകളുമുണ്ട്. ചെലവു നിരീക്ഷണത്തിനായി ഒൻപത് സ്‌ക്വാഡുകളെയും ഫീൽഡിൽനിന്ന് എടുക്കുന്ന വീഡിയോകൾ പരിശോധിക്കുന്നതിനായി ഒൻപത് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 17 നോഡൽ ഓഫീസർമാരെയും അവർക്കു കീഴിൽ ജീവനക്കാരെയും നിയോഗിച്ചു. ഇതിനു പുറമെ വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമുള്ള വിവിധ യോഗങ്ങൾ നടന്നുവരുന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഇന്നലെ നടന്നു. കോട്ടയം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലേക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേകമായി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം ജില്ലയിലേക്ക് മൂന്ന് ചെലവ് നിരീക്ഷകകരും ഒരു പോലീസ് നിരീക്ഷകനുമുണ്ട്. ചെലവു നിരീക്ഷകർ മൂന്നു പേർ ഇന്ന് ജില്ലയിൽ എത്തിച്ചേരും.  സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മാധ്യമങ്ങളിലെ പരസ്യങ്ങൾ പരിശോധിച്ച് അംഗീകാരം നൽകുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ചെയർമാനായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിംഗ്  കമ്മിറ്റി(എം.സി.എം.സി) പ്രവർത്തിക്കുന്നു. മാധ്യമങ്ങളുടെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി എംസിഎംസിക്കു കീഴിൽ പ്രത്യേക നിരീക്ഷണവിഭാഗം 24 മണിക്കൂറുമുണ്ട്. വോട്ടർമാരെ ബോധവത്കരിക്കുന്നതിനായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) വിവിധ പരിപാടികൾ സജീവമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുറഞ്ഞ മേഖലകൾക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളുമുണ്ട്.ഓരോ നിയോജകമണ്ഡലത്തിലും ഓരോ ബൂത്തുകൾ സ്ത്രീകൾ നിയന്ത്രിക്കുന്ന സ്ത്രീ സൗഹൃദ ബൂത്തുകളായിരിക്കും. ഹരിതചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും എല്ലാ ബൂത്തുകളുടെയും പ്രവർത്തനം. പോളിംഗ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും ഒൻപത് കേന്ദ്രങ്ങളും വോട്ടെണ്ണലിന് അഞ്ചു കേന്ദ്രങ്ങളുമാണ്  സജ്ജീകരിക്കുന്നത്.  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും പൊതുജനങ്ങൾക്ക് മാധ്യമങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക്  സിവിജിൽ ആപ് മുഖേന പരാതി നൽകാം.  ക്രമസമാധാനം ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു.  ആകെ 4889 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിക്കുന്നത്. ജില്ലയിൽ എല്ലാ മേഖലകളിലും പോലീസ് പരിശോധനകൾ നടക്കുന്നുണ്ട്. ഐ.ടി.ബി.പിയുടെ ഒരു കമ്പനിയെയും ജില്ലയിൽ വിന്യസിക്കും. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.