വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പാലാ മാരത്തൺ ജനുവരി 18 ന്

പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് പാലാ മരത്തൺ ജനുവരി 18ന് പാലായിൽ വെച്ച് നടത്തപ്പെടും. പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫൺ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം എന്നിവയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുന്നതാണ്.മത്സരത്തിൽ പങ്കെടുത്ത ഓട്ടം പൂർത്തിയാക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും ടീഷർട്ടും മെഡലുകളും സമ്മാനിക്കുന്നതാണ്. മാരത്തണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പാലാ മരത്തണിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://palamarathon.efpala.org വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് മത്സരശേഷം പ്രഭാതഭക്ഷണവും സംഘടകർ ഒരുക്കുന്നതാണ്. 2025 ജനുവരിയിൽ നടന്ന പ്രഥമ പാലാ മരത്തണിൽ 400 ൽ അധികം കായികതാരങ്ങൾ പങ്കെടുത്തിരുന്നു. മരത്തണിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് മികച്ച സുരക്ഷയാണ് ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: ചെറി മേനാംപറമ്പിൽ 98465 66483, മാഗ്ഗി മേനാംപറമ്പിൽ 99613 11006, ഡോ.ജിൻസ് കാപ്പൻ 9447712616

കോട്ടയം

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ: അനധികൃത മദ്യത്തിനെതിരേ പരിശോധന ശക്തമാക്കും

കോട്ടയം: അനധികൃത മദ്യനിർമാണവും വിതരണവും തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള ജനകീയ സമിതിയുടെ ജില്ലാതല യോഗം ജില്ലാകളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്നു.ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് എക്സൈസ്, പോലീസ് സംയുക്ത പരിശോധന നടത്തണമെന്ന് കളക്ടർ നിർദ്ദേശം നൽകി. പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാവണം പരിശോധനയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ, താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുള്ളതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ് അറിയിച്ചു.വാഹനപരിശോധനയ്ക്കായി പ്രധാന റോഡുകളിൽ രണ്ടു സംഘങ്ങളെ സജ്്ജമാക്കിയിട്ടുണ്ട്. പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകൾ നടത്തും.ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഡി.ജെ പാർട്ടികൾ നിരീക്ഷിക്കുമെന്ന് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ. തോമസ് പറഞ്ഞു.ക്രിസ്മസിന് മുമ്പായി എല്ലാ നിയോജകമണ്ഡലം തലത്തിലും ജനകീയസമിതി യോഗം ചേരണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ രാഗേഷ് ബി. ചിറയത്ത്, എസ്.ബി. ആദർശ്, കെ.ബി.ബിനു, വി.പി. അനൂപ് എന്നിവർ പങ്കെടുത്തു.

കോട്ടയം

സൗജന്യ കിഡ്നി പരിശോധനാ ക്യാമ്പ് ഡിസം. 18 ന് ബറകാത്ത് ഓഡിറ്റോറിയത്തിൽ

ഈരാറ്റുപേട്ട: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ഈരാറ്റുപേട്ട യൂനിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ കിഡ്‌നി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. തണൽ ചാരിറ്റബിൾ ട്രസ്‌റ്റും സൺറൈസ് ഹോസ്‌പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് നടയ്ക്കൽ ബറക്കാത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ ഡിസംബർ 18 വ്യാഴാഴ്‌ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് നടക്കുന്നത്.  സൺറൈസ്‌ ഹോസ്‌പിറ്റലിലെ വൃക്കരോഗ വിദഗ്ദ്‌ധ ഡോ. ലക്ഷ്‌മി കൃഷ്‌ണൻ (MBBS, MD നെഫ്രോളജി)യുടെ സേവനം ക്യാമ്പിൽ സൗജന്യമായി ലഭ്യമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഏവരെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ യൂനറ്റ് പ്രസിഡന്റ് ആസാദ് കെ.എം., യൂനിറ്റ് സെക്രട്ടറി മുഹമ്മദ് അജീഷ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9562927813 നമ്പറിൽ ബന്ധപ്പെടാം.

കോട്ടയം

തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ്, കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി

ഈരാറ്റുപേട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിൽ കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി. നഗരസഭാ തെരഞ്ഞടുപ്പിൽ എൽ.ഡി.എഫ് ടിക്കറ്റിൽ മൽസരിച്ച കേരള കോൺഗ്രസ് (എം) ലെ നാലിൽ മൂന്ന് സ്ഥാനാർഥികളും തോറ്റു. ഈരാറ്റുപേട്ട നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർഥികളെ തോൽപ്പിക്കാൻ പല ഡിവിഷനുകളിലും പലവട്ടം കയറിയിറങ്ങിയ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എക്കും ഇത് കനത്ത തിരിച്ചടിയായി. അവിടെങ്ങളിലെല്ലാം യു.ഡി.എഫ് സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. കൂടാതെ എൽ.ഡി.എഫിൽ നിന്നും പൂഞ്ഞാർ പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തതും പൂഞ്ഞാർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ മൽസരിച്ച കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോഷി മുഴിയാങ്കൽ കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റതും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പരിധിയിൽ വരുന്ന കോട്ടയം ജില്ലാ പഞ്ചായത്തിലെ ഡിവിഷനുകളായ പൂഞ്ഞാർ, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലെ യു.ഡി.എഫ് വിജയവും വലിയ തിരിച്ചടിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.എൽ.എയുടെ തെരഞ്ഞടുപ്പ്വാഗ്ദാനങ്ങളായ ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക്, താലൂക്കാശുപത്രി, മിനി സിവിൽ സ്റ്റേഷൻ, വാഗമൺ റോഡ് വീതി കൂട്ടാനുള്ള കിഫ്ബി ഫണ്ട്, മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ്, മലങ്കര കുടിവെള്ള പദ്ധതി, തേവരു പാറ കുടിവെള്ള പദ്ധതി നവീകരണം, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ ട്രാഫിക്ക് യൂണിറ്റ്, പൂഞ്ഞാറിൽ പൊലീസ് സ്റ്റേഷൻ, വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേന്ദീകരിച്ചുള്ള ടൂറിസം ഹബ്ബ്, ഈരാറ്റുപേട്ട കെ.എസ്.ആർ.ഡി.സി ഡിപ്പോയ്ക്ക് കൂടുതൽ ബസുകൾ അനുവദിക്കുമെന്നുള്ള വാഗ്ദാനം തുടങ്ങിയവയിലൊന്നു പോലും നാലരവർഷം പിന്നിട്ടിട്ടും നടപ്പിലാക്കാൻ സാധിക്കാത്തതും തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.

കോട്ടയം

പൈകയിലെ വ്യാപാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലാ :പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് ജേക്കബ്ബ് കൊട്ടാരത്തിൽ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിലെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഇന്നു രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് പൈകയിലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. പാലാ പോലീസ് സ്ഥലത്തെത്തി. ചാമുണ്ഡേശ്വരിക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള ഈ കുളത്തിന് ചുറ്റുമതിലുമില്ല.

കോട്ടയം

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ യു ഡി എഫ് ചരിത്ര വിജയം നേടി: ആന്റോ ആന്റണി എം പി

പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലും, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലും യു ഡി എഫിന് ഉജ്ജ്വല മുന്നേറ്റം നടത്തിയതായി ആന്റോ ആന്റണി എം പി അറിയിച്ചു. പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചരിത്ര വിജയം ആണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന കങ്ങഴ, പൊൻകുന്നം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തലനാട് തുടങ്ങിയ എഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തുകളും യു ഡി എഫിന് പിടിച്ചെടുക്കാനായി. കേരള കോൺഗ്രസ് എം ഇടത് മുന്നണിയുമായി ചേർന്ന് മത്സരിച്ചത് യു ഡി എഫിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ വൻ വിജയം. പത്തനംതിട്ട ജില്ലയിലെ ഇടത് പക്ഷം ഭരിച്ചിരുന്ന  ഭൂരിഭാഗം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും, മുഴുവൻ ബ്ലോക്ക്‌ പഞ്ചായത്തുകളും, ബഹുഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളും, തിരുവല്ല, അടൂർ, പത്തനംതിട്ട നഗരസഭകളും യു ഡി എഫിന് നേടാനായി.പതിനായിരക്കണക്കിന് വോട്ടുകൾക്ക് ഇടത്പക്ഷ എം എൽ എ മാർ വിജയിച്ച പത്തനംതിട്ട ലോകസഭ മണ്ഡലത്തിന്റ കീഴിലുള്ള എഴ് അസംബ്ലി മണ്ഡലങ്ങളിലും ഇത്തവണ യു ഡി എഫ് വൻ വിജയം കരസ്ഥമാക്കി.അതോടൊപ്പം ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയിച്ച പൂഞ്ഞാർ ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ കോൺഗ്രസ്‌ സ്ഥാനാർത്ഥി ശ്രീകല ആർ പിടിച്ചെടുത്തത് അഭിമാനകരമായ നേട്ടമാണ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ ഭരണം ബി ജെ പി പിടിച്ചെടുത്തു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നത് തെറ്റാണ്.  ബി ജെ പി നിലവിൽ ഭരിച്ചുകൊണ്ടിരുന്ന പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ ഭരണം അവർ നിലനിർത്തുക മാത്രമാണ് ചെയ്തത്. യു ഡി എഫ് സ്ഥാനാർഥികളെ വോട്ട് ചെയ്തു വിജയിപ്പിച്ച മുഴുവൻ ജനാധിപത്യ വിശ്വാസികളോടും നന്ദിയും  ആദ്ദേഹം അറിയിച്ചു

കോട്ടയം

പാലായിലെ കുടുംബ വിജയം

പാലാ: ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസിലർമാരെ ജയിപ്പിച്ച് പാല. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലാ നഗരസഭയിലേക്ക് ജയിച്ചത്. പാലാ നഗരസഭയിലെ 13,14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്.20 വർഷം പാലായിൽ കൗൺസിലറായിരുന്നു ബിനു. ബിജെപി സ്ഥാനാർത്ഥിയായും സിപിഎം സ്ഥാനാർത്ഥിയായും ബിനു ഇതിന് മുൻപ് ജയിച്ചിട്ടുണ്ട്. നിലവിലെ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക സ്ഥാനാർത്ഥിയും ബിനു ആയിരുന്നു. കേരളാ കോൺഗ്രസുമായുള്ള തർക്കത്തിന് പിന്നാലെയാണ് ബിനു പുറത്തായത്. കന്നിയങ്കത്തിൽ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചിരിക്കുകയാണ് ബിനുവിന്റെ മകൾ ദിയ.40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും

കോട്ടയം

മേലുകാവ് പഞ്ചായത്തിൽ‌; റോബിന്‍ ബസ് ഉടമ ഗിരീഷിന് തോല്‍വി

ഈരാറ്റുപേട്ട: റോബിന്‍ ബസ് ഉടമ ഗിരീഷിന് (ബേബി ഗിരീഷ്) തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഗിരീഷ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം 73 വോട്ടുകള്‍ മാത്രമേ ഗിരീഷിന് നേടാന്‍ സാധിച്ചുള്ളു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെറ്റോ ജോസ് ആണ് എട്ടാം വാര്‍ഡില്‍ വിജയിച്ചത്. പോസ്റ്ററുകളും ഫ്‌ളെക്‌സും ഒഴിവാക്കി ഡിജിറ്റല്‍ പ്രചാരണം മാത്രമേ നടത്തുകയുള്ളുവെന്ന് പറഞ്ഞായിരുന്നു ഗിരീഷ് മത്സരരംഗത്ത് ഇറങ്ങിയത്. വാര്‍ഡിലുള്ളവര്‍ക്ക് എല്ലാം തന്നെ അറിയാമെന്ന ആത്മവിശ്വാസത്തിലായിരുന്നു റോബിന്‍ തെരഞ്ഞെടുപ്പ് നേരിട്ടത്. പെര്‍മിറ്റിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിനോടും സര്‍ക്കാരിനോടും ഏറ്റുമുട്ടിയതോടെയാണ് റോബിന്‍ ബസ് ഉടമ റോബിന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.