വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

മുഖ്യമന്ത്രിക്ക് പുത്തന്‍ കാര്‍; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ്യൂഹത്തിലേക്ക് പുത്തന്‍ കാര്‍ വരുന്നു. വാഹനം വാങ്ങാന്‍ 1.10 കോടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. രണ്ട് വാഹനങ്ങൾ വാങ്ങാനാണ് ഈ തുക. നിലവില്‍ കിയ കാര്‍ണിവല്‍ വാഹനത്തിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്.  2022 ലാണ് അവസാനമായി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുത്തന്‍ വണ്ടികളെത്തിയത്. അന്ന് 33.30 ലക്ഷം രൂപയോളം മുടക്കിയാണ് കാർണിവലിന്റെ ഉയർന്ന വകഭേദമായ ലിമോസിൻ പ്ലസാണ് വാങ്ങിയത്.  മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റ ഹാരിയര്‍ കാറും വാങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിന്‍ വാങ്ങിയത്. ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഹാരിയര്‍ ഒഴിവാക്കിയാണ് കിയ ലിമോസിന്‍ വാങ്ങിയതോടെ ചെലവ് 88.69 ലക്ഷമായി ഉയര്‍ന്നിരുന്നു. 33.31 ലക്ഷം രൂപയാണ് കാര്‍ണിവലിന്‍റെ ചെലവ്.

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു.ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും ആവശ്യമായ ഏർപ്പാടുകൾ ചെയ്യാൻ പോലീസിന് സാധ്യമാകത്തക്കവിധം പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിയോ സ്ഥാനാർത്ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുൻകൂട്ടി അറിയിക്കണം. തങ്ങളുടെ അനുയായികൾ മറ്റുകക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയിൽ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയകക്ഷികളും, സ്ഥാനാർത്ഥികളും ഉറപ്പുവരുത്തണം. രാഷ്ട്രീയകക്ഷിയുടെ പ്രവർത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്തോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങൾ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പാടില്ല. ഒരു രാഷ്ട്രീയകക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തു കൂടി മറ്റൊരു രാഷ്ട്രീയകക്ഷി ജാഥ നടത്തുവാൻ പാടില്ല. ഒരു കക്ഷിയുടെ ചുവർപരസ്യങ്ങൾ മറ്റു കക്ഷികളുടെ പ്രവർത്തകർ നീക്കം ചെയ്യരുത്.യോഗം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിൽ ഇല്ല എന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും ഉറപ്പുവരുത്തണം. അത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകൾ നിലവിലുണ്ടെങ്കിൽ അവ കർശനമായി പാലിക്കണം. ഇവയിൽ നിന്ന് ഒഴിവാക്കപ്പെടണമെങ്കിൽ അതിനായി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂട്ടിത്തന്നെ അപേക്ഷിച്ച് അനുമതി നേടേണ്ടതാണ്. പൊതുയോഗങ്ങൾ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത്  ക്രമരഹിതമായി പ്രവർത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. തിരഞ്ഞെടുപ്പ് വേളയിൽ നടത്തപ്പെടുന്ന രാഷ്ട്രീയസ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇത് ബാധകമാണ്.യോഗങ്ങൾ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണ്. ശബ്ദമലിനീകരണം സംബന്ധിച്ച നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി, അനുവദനീയമായ ശബ്ദത്തിൽ മാത്രമേ ഉച്ചഭാഷിണികൾ പ്രവർത്തിക്കാവൂ.ജാഥ സംഘടിപ്പിക്കുന്ന പാർട്ടിയോ സ്ഥാനാർത്ഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്ന റൂട്ടും ജാഥ അവസാനിപ്പിക്കുന്ന സമയവും സ്ഥലവും മുൻകൂട്ടി തീരുമാനിക്കുകയും ആവശ്യമായ പോലീസ് ക്രമീകരണങ്ങൾക്കായി അതത് പ്രദേശത്തെ പോലീസ് അധികാരികളെ മുൻകൂട്ടി അറിയിക്കേണ്ടതുമാണ്.ജാഥ കടന്നു പോകേണ്ട പ്രദേശങ്ങളിൽ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകൾ പ്രാബല്യത്തിൽ ഉണ്ടോ എന്ന് സംഘാടകർ പരിശോധിക്കുകയും ഈ നിയന്ത്രണങ്ങൾ ബന്ധപ്പെട്ട അധികാരി ഒഴിവാക്കി നല്കിയിട്ടില്ലെങ്കിൽ അവ കൃത്യമായി പാലിക്കുകയും വേണം. വാഹനഗതാഗതത്തിന് തടസ്സം ഉണ്ടാകാത്ത വിധത്തിൽ ജാഥ കടന്നുപോകുന്നതിന് സംഘാടകർ മുൻകൂട്ടി നടപടികൾ സ്വീകരിക്കണം. ജാഥ വളരെ ദൈർഘ്യമേറിയതാണെങ്കിൽ, കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ ചെറിയ വിഭാഗങ്ങളായി സംഘടിപ്പിക്കണം. ഗതാഗത നിയന്ത്രണങ്ങൾ നിർബന്ധമായും പാലിക്കണം.ജാഥകൾ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ചിലഭാഗങ്ങളിലോ ജാഥകൾ നടത്താൻ തീരുമാനിക്കുകയാണെങ്കിൽ, സംഘാടകർ തമ്മിൽ മുൻകൂട്ടി ബന്ധപ്പെടുകയും ജാഥകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ധാരണയിലെത്തുകയും വേണം. ഉചിതമായ ക്രമീകരണം നടത്തുന്നതിന് ലോക്കൽ പോലീസിന്റെ സഹായം തേടാവുന്നതാണ്. ജാഥയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് സാധ്യതയുള്ള വസ്തുക്കൾ ജാഥയിൽ കൊണ്ട് പോകുന്നത് ഒഴിവാക്കുവാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പ്രത്യേകം ശ്രദ്ധിക്കണം.മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അത്തരം കോലം കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനങ്ങൾ നടത്തുന്നതും കുറ്റകരമാണ്.  തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സമാധാനപൂർണ്ണമായിരിക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും അതീവ ജാഗ്രത പുലർത്തണമെന്നും  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു.

കോട്ടയം

ഈരാറ്റുപേട്ട ഹയാത്തൂദ്ധീൻ ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിങ്, റെഡ്ക്രോസ്സ് യൂണിറ്റുകൾ ഉത്ഘാടനം ചെയ്തു

ഈരാറ്റുപേട്ട ഹയാത്തൂദ്ധീൻ ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിങ്, റെഡ്ക്രോസ്സ് യൂണിറ്റുകൾ ഉത്ഘാടനം ചെയ്തു പാലാ ഡി വൈ എസ് പി കെ സധൻ കേഡറ്റുകൾക്ക് സ്‌കാർഫ് അണിയിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു, ശാദി മഹൽ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൗട്ട് ആൻഡ് ഗൈഡിങ് ഇൻവെസ്സിചർ സെർമണി ഡി വൈ എസ് പി നിർവ്വഹിച്ചു ഏത് മേഖലയിലും ശോഭനമായ ഭാവി നിങ്ങളുടെ അച്ചടക്കങ്ങളിൽ ഒളിഞ്ഞിരിക്കുന്നുവെന്ന് കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. സ്കൗട്ട് ആൻഡ് ഗൈഡിങ് ജില്ലാ സെക്രട്ടറി എ ജയൻ, മുഹ്‌യുദ്ധീൻ പള്ളി പ്രസിഡന്റ് അഫ്സറുദ്ധീൻ, സ്കൂൾ മാനേജർ ബഷീർ തൈതോട്ടം എന്നിവർ സംവധിച്ചു.

കേരളം

കിഫ്ബി മസാലബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസയച്ചു.കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. നോട്ടീസിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകണം. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 2019ൽ 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കി രണ്ടായിരത്തിലധികം കോടിയാണ് സമാഹരിച്ചത്. 2019 ജനുവരിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്. കഴിഞ്ഞി രണ്ട് വർഷം മുൻപ് മുൻ ധനമന്ത്രി തോമസ് ഐസകിന് നോട്ടീസ് നൽകുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു. തോമസ് ഐസക്കിന്‌ നോട്ടീസ് ലഭിച്ചത് രണ്ട് തവണയാണ്. എന്നാൽ ഇഡി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.സി.എ.ജി. റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് അന്വേഷണം തുടങ്ങിയതെന്നാണ് ഇ.ഡി കോടതിയിൽ പറഞ്ഞത്. ചട്ടങ്ങൾ പാലിച്ചാണ് ബോണ്ട്‌ വാങ്ങിയത് എന്നായിരുന്നു തോമസ് ഐസക്കിന്റെ മറുവാദം.റിസർവ് ബാങ്ക് സംശയം ഉന്നയിക്കാത്തതും ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നു. മൂന്ന് വർഷത്തെ അന്വേഷമണത്തിനൊടുവിലാണ് മുഖ്യമന്ത്രിയ്ക്ക് നോട്ടീസ്.

പ്രാദേശികം

അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ അന്തർദേശീയ കോൺഫ്രൻസിന് തുടക്കമായി.

അരുവിത്തുറ : സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് 2025 ആരംഭിച്ചു. കോൺഫറൻസിന്റെ ഉദ്ഘാടനം സിഡിറ്റ് മുൻ ഡയറക്ടറും 'കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. ഡോ. അച്യുത് ശങ്കർ എസ് നായർ നിർവഹിച്ചു. നിർമ്മിത ബുദ്ധിയുടെ മുന്നേറ്റത്തിൽ നൈതികതയും ധാർമ്മികതയും ചർച്ചയാവണമെന്ന് അദ്ധേഹം പറഞ്ഞു. കോളേജ് മാനേജർ റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ് , കോഴ്സ് കോഡിനേറ്ററും ബർസാറുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , ഐ ക്യു എ സി കോഡിനേറ്ററും കോൺഫറൻസ് കൺവീനറുമായ ഡോ സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.  കോൺഫറൻസിന്റെ പ്ലീനറി സെഷനിൽ കൊച്ചിൻ സർവ്വകലാശാല അഡ്വാൻസ്ഡ് സെൻറർ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച്ചിലെ സയന്റിസ്റ്റ് ഡോ. അജിൽ കെ. എസ്. , സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള മുൻ വൈസ് ചാൻസിലർ പ്രൊഫ. ഡോ. വിൻസൻ്റ് മാത്യു എന്നിവർ പ്രഭാഷണം നടത്തി. കേരളത്തിനകത്തും പുറത്തുമുള്ള സയൻസ് സോഷ്യൽ സയൻസ് മേഖലയിലെ വിദഗ്ധർ ചെയർ ചെയ്യുന്ന തുടർന്നുള്ള സെഷനുകളിൽ നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോൺഫ്രൻസ് ചൊവ്വാഴ്ച്ച സമാപിക്കും

കേരളം

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാൻ കഴിയൂ എന്ന ഉത്തരവിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാൻ കഴിയൂ എന്ന ഉത്തരവിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഇടതുവിരലിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിനൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷി പുരട്ടും. ഒരു വ്യക്തി ഒന്നില്‍ കൂടുതല്‍ പേർക്ക് വേണ്ടി വോട്ടുചെയ്യുന്നത് തടയാനാണിത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ രാഷ്‌ട്രീയ പാർട്ടികളുമായി ചർച്ചനടത്തിയിരുന്നു. ചർച്ചയില്‍ കെ.പി.സി.സി സെക്രട്ടറി എം.കെ. റഹ്മാൻ ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. കാഴ്ചപരിമിധി, പ്രായാധിക്യം മൂലമുള്ള അവശതകള്‍ തുടങ്ങിയവയാല്‍ ബുദ്ധിമുട്ടുന്നവർക്ക് പരസഹായം കൂടാതെ വോട്ട് ചെയ്യാൻ സാധിക്കാത്തതിനാല്‍ ഇവർക്ക് 18 വയസ് പൂർത്തിയായ മറ്റൊരാളുടെ സഹായം തേടാനാകും. ഇവരെ വോട്ടിംഗ് കംപാർട്ടുമെന്റിലേക്ക് ഒപ്പം കൊണ്ടുപോകുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതേ സഹായിക്ക് മറ്റൊരാളെ ഇത്തരത്തില്‍ സഹായിക്കാൻ സാധിക്കില്ല. രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും അതേദിവസം മറ്റേതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ സഹായിയായി പ്രവർത്തിച്ചിട്ടില്ലെന്നും നിർദ്ദിഷ്‌ട ഫോമിലൂടെ സഹായി പ്രിസൈഡിംഗ് ഓഫീസർക്ക് ഉറപ്പ് നല്‍കണം. ഈ ഫോം പ്രത്യേക കവറിലിട്ട് പ്രിസൈഡിംഗ് ഓഫീസർ വരണാധികാരിക്ക് നല്‍കും. എന്നാല്‍ വോട്ടർക്ക് പരസഹായം കൂടാതെ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാല്‍ മാത്രമെ സഹായിക്ക് വോട്ട് ചെയ്യാനുള്ള അനുമതി നല്‍കൂ. എന്നാല്‍ സ്ഥാനാർഥിക്കോ പോളിംഗ് ഏജന്റിനോ സഹായിയായി വോട്ട് ചെയ്യാനുള്ള അനുമതിയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഴ്‌ച പരിമിധിയുള്ള വോട്ടർക്ക് സ്വയം വോട്ട് രേഖപ്പെടുത്താൻ സാധിക്കും വിധത്തില്‍ ബാലറ്റ് യൂണിറ്റിന്റെ വലത് ഭാഗത്ത് ബ്രെയ്‍ലി ലിപി ആലേഖനം ചെയ്‌തിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശാരീരിക പരിമിതികള്‍, പ്രായാധിക്യം, രോഗബാധ തുടങ്ങിയവയുള്ള വോട്ടർമാർക്ക് ക്യൂ ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ പ്രവേശിച്ച്‌ വോട്ടുചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

മരണം

സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല അന്തരിച്ചു

കോഴിക്കോട്: സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല (59) അന്തരിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന്‌ എംഎൽഎയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലാണ് കാനത്തില്‍ ജമീല.  2021ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.

കേരളം

എസ്ഐആര്‍; കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6,68,996 ആയി ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായി കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6,68,996 ആയി ഉയർന്നു. ഇതുവരെ 1,88,18,128 ഫോമുകൾ ഡിജിറ്റൈസ് ചെയ്തു. ആകെ വിതരണം ചെയ്ത ഫോമുകളുടെ 67.57 ശതമാനമാണിത്. പൂരിപ്പിച്ച ഫോമുകൾ തിരികെ വാങ്ങുന്നതിനുള്ള കലക്ഷൻ ഹബുകൾ ഇന്നും പ്രവർത്തിക്കും. ജില്ലാ തല കളക്ഷൻ ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥർക്കായി 'SIR ജോയത്തോൺ' എന്ന പേരിൽ പുതിയ ക്യാമ്പയിനും തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കം കുറിച്ചു.തുടർച്ചയായി ജോലി ചെയ്യുമ്പോഴുള്ള വിരസത ഒഴിവാക്കുന്നതിന് ഇടവേളകളിൽ കലാ-കായികേതര പരിപാടികൾ സംഘടിപ്പിക്കുകയാണ് ക്യാമ്പയിൻ്റെ ലക്ഷ്യം. അതേസമയം ആഴ്ചയിലൊരിക്കൽ കമ്മീഷൻ വിളിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന് ചേരും. കഴിഞ്ഞ യോഗങ്ങളിൽ പ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഉണ്ടായ പുരോഗതി ചർച്ചയാകും.അതേസമയം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ അവസാന ഘട്ടത്തിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കടന്നു. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്നലെ പൂർത്തിയായി. തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിക്കുന്നുണ്ട്. വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 50,607 കൺട്രോൾ യൂണിറ്റുകളും, 1,37,862 ബാലറ്റ് യൂണിറ്റുകളുമാണ് ഇത്തവണ ആകെ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇന്നലെ മുതൽ ജില്ലകളിലെ സ്ട്രോംഗ് റൂമുകളിൽ നിന്ന് വിതരണകേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയി തുടങ്ങി. തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി നൽകാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു