വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനം

പൂഞ്ഞാർ:കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിന ത്തോടനുബന്ധിച്ച് പൂഞ്ഞാർ മണ്ഡലത്തിൽ പൂഞ്ഞാർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ്‌ ശ്രീ. തോമസുകുട്ടി കരിയാപുരയിടം പതാക ഉയർത്തുന്നു. ജന്മദിന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ്‌ ശ്രീ.ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം ജന.സെക്രട്ടറി ശ്രീ.ഷോജി അയലൂക്കുന്നേൽ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.സണ്ണി വാവലാങ്കൽ,മണ്ഡലം സെക്രട്ടറി ശ്രീ.ജോയ് വിളക്കുന്നേൽ,സെറീഷ് പുറപ്പന്താനം,റോയ് പള്ളിപ്പറമ്പിൽ,തോമസ് തെക്കഞ്ചേരിൽ,സിറിൽ ഇളഞ്ഞിങ്ങത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മധുര പലഹാര വിതരണവും നടന്നു.🌱

പ്രാദേശികം

പുതിയ ഗതാഗത പരിഷ്ക്കാരം ഫലപ്രദം - വ്യാപാരികൾ

ഈരാറ്റുപേട്ട - നഗരത്തിലെ പുതിയ ഗതാഗത പരിഷ്ക്കാരത്തിന് പൂർണ്ണ പിന്തുണയുമായി വടക്കേക്കരയിലെ വ്യാപാരികൾ . ദുരിതപൂർണ്ണമായ ഗതാഗതക്കുരുക്കിന് പുതിയ നടപടികൾ പരിഹാരമായെന്നും ഇതു തുടരണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദറിന് വ്യാപാരികൾ ഭീമഹർജി സമർപ്പിച്ചു. പുതിയ പരിഷ്ക്കാരം വന്നതു മുതൽ നഗരത്തിന്റെ എല്ലാ വാണിജ്യ മേഖലകളിലും ജനങ്ങളെത്തുകയും അതുവഴി കച്ചവടത്തിന് ഉണർവ്വും ഉണ്ടായിട്ടുണ്ട്. ഗതാഗത ക്കുരുക്ക് മാറിയതിനാൽ ജനങ്ങൾക്ക് സ്വസ്ഥമായി കച്ചവട സ്ഥാപനങ്ങളിൽ വരുവാൻ കഴിയുന്നുമുണ്ട്. അനധികൃത ബസ് നിർത്തൽ ഉണ്ടായിരുന്ന സെൻട്രൽ ജംഗ്ഷനിലെ പാലാ സ്റ്റോപ്പ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നും കൂടുതൽ പോലിസിനെ നിയോഗിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പട്ടു. എല്ലാ മേഖലയിലേയും ജനങ്ങളേയും വ്യാപാരികളേയും ഒന്നായിക്കണ്ട് ഗതാഗത പരിഷ്ക്കാരം നടത്തിയ നഗരസഭാ സമിതിക്കും ട്രാഫിക്ക് കമ്മിറ്റിക്കും ഐക്യദാർഡ്യം വ്യാപാരികൾ അറിയിച്ചു.ഈരാറ്റുപേട്ടയിലെ പുതിയ ഗതാഗത പരിഷ്ക്കാരം തുടരണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഭീമ ഹർജി നഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽ ഖാദറിന് വടക്കേക്കരയിലെ വ്യാപാരികൾ നൽകുന്നു. ഔസേപ്പച്ചൻ വയം പോത്തനാൽ, ഷാനവാസ് പാലയംപറമ്പിൽ , തയ്യിബ് മാങ്കുഴക്കൽ, നവാസ് പൊന്തനാൽ, മുഹ്സിൻ എന്നിവർ സമീപം

പ്രാദേശികം

*മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സേവന സംഘടന 'സാഫി, ൻ്റെ ആഭിമുഖ്യത്തിൽ ലോക തപാൽ ദിനം കത്തും മറുപടിയും എന്ന പേരിൽ വിവിധ പരിപാടികളോടെ ആ ചരിച്ചു

ഈരാറ്റുപേട്ട : മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സേവന സംഘടന 'സാഫി, ൻ്റെ ആഭിമുഖ്യത്തിൽ ലോക തപാൽ ദിനം കത്തും മറുപടിയും എന്ന പേരിൽ വിവിധ പരിപാടികളോടെ ആ ചരിച്ചു. 'പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എം.പി.ലീന നിർവ്വഹിച്ചു.   ഈരാറ്റുപേട്ട പോസ്റ്റ് മാസ്റ്റർ സബിത സതീഷ് പോസ്റ്റൽ സേവനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. പോസ്റ്റ്മാൻ അഖിൽ കുമാർ, സാഫ് കൺവീനർ മുഹമ്മദ് ലൈസൽ, പി.ജി. ജയൻ, ടി.എസ്. അനസ്, പി എൻ ജവാദ് , പി.എസ്. റമീസ്, ഫാത്തി റഹിം, ഖദീജ ജബ്ബാർ, ' തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് കത്തയയ്ക്കാനുള്ള പോസ്റ്റ് കാർഡുകൾ വിതരണം ചെയ്തു. പോസ്റ്റൽ സ്റ്റാമ്പുകൾ, മറ്റു തപാൽ ഉരുപ്പടികൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു.  

പ്രാദേശികം

അസാധ്യമെന്ന് കരുതിയ ബോട്ട് റിക്കവറി ദൗത്യം സാധ്യമാക്കി ടീം നന്മക്കൂട്ടം

  കോട്ടയം: കോടിമതയില്‍ കൊടൂരാറ്റില്‍ മുങ്ങിയ കുടുംബശ്രീയുടെ ഫ്‌ളോട്ടിംങ് റെസ്റ്റോറന്റ് ഉയര്‍ത്തി. കോടിമത ബോട്ട് ജെട്ടിയില്‍ കഴിഞ്ഞ ആഴ്ചയാണ് ബോട്ട് വെള്ളം കയറി മുങ്ങിയത്.കുടുംബശ്രീയുടെ കീഴിൽ ഫ്‌ളോട്ടിംങ് റെസ്റ്റോറന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന കായിപ്പുറം സൊസൈറ്റിയുടെ പാതിരാമണല്‍ ക്രൂസാണ് മുങ്ങിയത്. 4 ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ബോട്ട് പൂര്‍ണ്ണമായും വെള്ളത്തിനു മുകളിലേക്ക് ഉയര്‍ത്താന്‍ സാധിച്ചത്.കുമ്മനം സ്വദേശി അബ്ദുല്‍ കലാം ആസാദിന്റെ (ഗ്രാന്‍ഡ് മാസ്റ്റര്‍) ജെ ആർ എസ് അക്കാദമി ) നേതൃത്വത്തില്‍ ആണ് ബോട്ട് ഉയര്‍ത്തല്‍ പദ്ധതി വിജയം കണ്ടത്.   കോട്ടയത്ത് നിന്നും അറിയിപ്പ് കിട്ടിയ ഉടൻ തന്നെ  ഈരാറ്റുപേട്ടയില്‍ നിന്ന് ടീം നന്മക്കൂട്ടം പ്രസിഡണ്ട് ഷാജി കെ കെ പിയുടെ നേതൃത്വത്തിൽ  പ്രവര്‍ത്തകര്‍ എത്തി.,രക്ഷാധകാരി അബ്ദുല്‍ ഗഫൂര്‍ ഇല്ലത്തു പറമ്പില്‍ ,ജഹാനാസ് പൊന്തനാല്‍, ഫൈസല്‍ തീക്കോയി , ഷെല്‍ഫി ജോസ്,എബിന്‍ ഉണ്ണി,അഫ്‌സല്‍,ഫൈസി, അജ്മല്‍,ഫൈസല്‍ പാറേക്കാട്ടില്‍,ഹാരിസ് പുളിക്കീൽ ,അമീർ ഹിനാസ്,ശംസുദ്ധീൻ മൂസ, ഷാനവാസ് തേവരൂപാറ,അഷറഫ് ഇന്നായി,ശിഹാബ്, സജി, അന്‍സര്‍ നാകുന്നം, അഷറഫ്,തുടങ്ങി സന്നദ്ധ രക്ഷാ പ്രവര്‍ത്തകര്‍ അടങ്ങുന്ന 25 പേരുടെ സംഘം ദൗത്യം ഏറ്റെടുത്തു.ആദ്യ ദിവസം പ്രാരംഭ പരിശോധനകള്‍ പൂര്‍ത്തിയാക്കി. വിള്ളല്‍ വീണ ഭാഗങ്ങള്‍ അടയ്ക്കാന്‍ വെള്ളത്തില്‍ മുങ്ങിയ ബോട്ടിന്റെ അടിത്തട്ടിൽ  ഇറങ്ങി പരിശോധന നടത്തി.രണ്ടാം ദിവസം ഇവർ സര്‍വ്വ സജ്ജരായി രാവിലെ തന്നെ എത്തി ദൗത്യം ആരംഭിച്ചു. ആദ്യപടിയായി മുന്‍ഭാഗം താല്‍ക്കാലികമായി ഉയര്‍ത്തി നിര്‍ത്തി വിള്ളൽ വീണ ഭാഗങ്ങളും സുശിരങ്ങളും പൂർണമായും  അടച്ചു സുരക്ഷിതമാക്കിയിരുന്നു. മുന്‍ഭാഗത്തെ രണ്ടു അറകള്‍ ഭാഗികമായി ഉയര്‍ത്തി ചെറിയ അറ്റകുറ്റപണികള്‍ ചെയ്തു. മൂന്നാം ദിവസം പ്രധാനപ്പെട്ട പിന്‍ഭാഗം എന്‍ജിന്‍ റൂം ഉള്‍പ്പടെയുള്ള ഭാഗം ലീക്ക് കണ്ടു പിടിച്ചു താൽക്കാലികമായി അടച്ചതിനു ശേഷം വലിയ മോട്ടോര്‍ പമ്പ് ഉള്ളിലേക്ക് ഇറക്കി   അറകളിൽ നിന്നും  വെള്ളം  പമ്പ് ചെയ്തു കളഞ്ഞു. . നാലാം ദിവസം ബോട്ടിനുള്ളില്‍ മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങി കൂടുതല്‍ വെള്ളം ഉള്ള അറകളില്‍ വലിയ പമ്പുകള്‍ ഘടിപ്പിച്ചു. ബാക്കിയുള്ള മൂന്നാമത്തെ അറയിലെ ലീക്ക് അടച്ചു കൊണ്ട് ഒരേ സമയം നാലു ശക്തമായ മോട്ടറുകള്‍ ഉപയോഗിച്ചു മൊത്തം വെള്ളം പുറത്തേക്ക് പമ്പ് ചെയ്തു, ശേഷം ക്രൈയിന്‍ ഉപയോഗിച്ച് പുറകില്‍ എന്‍ജിന്‍ ഭാഗം ഉയര്‍ത്തി.രണ്ടു ദിവസം കൊണ്ട് ലീക്ക് അടച്ചു മുഴുവൻ വെള്ളവും പുറത്ത് കളയാന്‍ പറ്റി. ശേഷം ബോട്ട് പൂര്‍ണ്ണമായും മുകളിലേക്ക് ഉയര്‍ത്തി  തുടർനടപടികൾക്ക് വേണ്ട രീതിയിൽ ബോട്ട് സജ്ജീകരിച്ചിട്ടാണ് നന്മ കൂട്ടം പ്രവർത്തകർ തിരികെ പോയത്...

പ്രാദേശികം

അരുവിത്തുറ വോളിക്ക് നാളെ തുടക്കം

അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ സംഘടിപ്പിക്കുന്ന അരുവിത്തുറ വോളിക്ക് ബുധനാഴ്ച്ച 2.30ന്   തുടക്കമാകും. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ എം.എൽ.എ. മാണി സി കാപ്പൻ കോളേജ് പ്രിൻസിപ്പൽ ഫ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,  കായിക വിഭാഗം മേധാവി വിയാനി ചാർലി തുടങ്ങിയവർ സംസാരിക്കും. കേരളത്തിലെ പ്രമുഖ 11 പുരുഷ ടീമുകളും നാല് വനിത ടീമുകളുംമത്സരത്തിൽ മാറ്റുരക്കും. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാല, സെൻറ് തോമസ് കോളേജ് കോലഞ്ചേരി, സെൻറ് തോമസ് കോളേജ് പാലാ, എസ് എം ജി കോളേജ് ചെങ്ങലൂർ എസ്സ് എച്ച് കോളേജ് തേവര , സെൻറ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം,  ഡി ഐ എസ് ടി കോളേജ് അങ്കമാലി, ശ്രീ നാരായണ കോളേജ് വടകര, സിഎംഎസ് കോളേജ് കോട്ടയം, സെൻറ് ജോർജ് കോളേജ് അരുവിത്തുറ എന്നീ ടീമുകൾ പുരുഷ വിഭാഗത്തിലും സെൻറ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട, അൽഫോൻസാ കോളേജ് പാലാ, സെൻ സേവിയേഴ്സ് കോളേജ് ആലുവ, അസംഷൻ കോളേജ് ചങ്ങനാശ്ശേരി, എന്ന ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരക്കും മത്സരങ്ങളുടെ ഫൈനൽ പതിനാലാം തീയതി തിങ്കളാഴ്ച നടക്കും.

പ്രാദേശികം

എം.ഇ.എസ് കോളേജിൽ പരിശീലന പരിപാടി നടത്തി.

ഈരാറ്റുപേട്ട :കേരള സർക്കാരിൻ്റ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ ഡിജി കേരള  നഗരസഭയിൽ നടപ്പാക്കുന്നതിൻ്റെ മുന്നോടിയായി  എം.ഇ.എസ്കോളജിലെ എൻ. എസ്.എസ്  വളണ്ടിയർമാർക്ക് പരിശീലനം നൽകി.  പ്രിൻസിപ്പൽ പ്രഫ. എ.എം റഷീദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ട്രൈനർഅശോക് കുമാർ വി.എം ക്ലാസെടുത്തു.മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് വി.എം അഷ്റഫ്, ജോഷി താന്നിക്കൽ എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ  ഫഹ്‌മി സുഹാന നേതൃത്വം നൽകി. 50 വിദ്യാർത്ഥികൾ പങ്കെടുത്തു .

പ്രാദേശികം

ആരാംപുളി-എടവര റോഡ് ഉദ്ഘാടനം ചെയ്തു.

 ഈരാറ്റുപേട്ട : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ആരാംപുളി- എടവര റോഡിന്റെ ഗതാഗത യോഗ്യമല്ലാതിരുന്ന ഭാഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നുലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയത് ഉദ്ഘാടനം ചെയ്തു.  വാർഡ് മെമ്പർ സുശീല മോഹന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി മൂഴിയാങ്കൽ, ആന്റണി അറയ്ക്കപ്പറമ്പിൽ,  കെ. സി ചാക്കോ കൊല്ലംപറമ്പിൽ,  ജോർജ് പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.  പൊതുമരാമത്ത് റോഡ് ആയ  മാളിക ദേവീക്ഷേത്രം -രക്ഷാഭവൻ റോഡിൽ നിന്നും ആരംഭിച്ച് ആരാംപുളി, എടവര ഭാഗങ്ങളിലൂടെ കടന്ന് കരിമ്പനോലി,  ചെമ്മലമറ്റം,ഊട്ടുപാറ കുരിശുപള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് അടക്കം പോകുന്നതിന് എളുപ്പവഴി ആയ ഈ റോഡ്  പ്രദേശത്തെ ജനങ്ങളുടെ ഏക ഗതാഗത മാർഗ്ഗവുമാണ്.  കഴിഞ്ഞ പ്രളയ കാലങ്ങൾ മുതൽ റോഡ് ഏറെ താറുമാറായി കാൽനടയാത്ര പോലും കഴിയാത്ത വിധം ജനങ്ങൾ ദുരിതമനുഭവിച്ചു വരികയായിരുന്നു. റോഡിൽ ഏറ്റവും ഗതാഗത ദുഷ്കരമായ ഭാഗം എംഎൽഎ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തതോടുകൂടി ഈ റോഡ് വഴിയുള്ള യാത്ര സൗകര്യം ഏറെ മെച്ചപ്പെട്ടിരിക്കുകയാണ്.  തന്മൂലം പ്രദേശവാസികൾ ഏറെ ആഹ്ലാദത്തിലാണ്. ത്രിതല പഞ്ചായത്ത് ഫണ്ടുകൾക്കൊപ്പം എംഎൽഎ ഫണ്ട് കൂടി വിനിയോഗിച്ച് നിയോജകമണ്ഡലത്തിലെ പരമാവധി ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിന് തീവ്രശ്രമം നടത്തി വരികയാണെന്നും,  ഇതുപ്രകാരം ഒട്ടേറെ ഗ്രാമീണ റോഡുകൾ മികച്ച നിലവാരത്തിലേക്ക് എത്തിച്ചതായും ഉദ്ഘാടനം പ്രസംഗത്തിൽ എംഎൽഎ ചൂണ്ടിക്കാട്ടി

പ്രാദേശികം

പോലീസിലേയും സി.പി.എമ്മിലെയും സ്ലീപ്പർ സെല്ലുകളെ കുറിച്ച് പിണറായി മറുപടി പറയണം •⁠ ⁠കെ.എ. ഷെഫീഖ്

ഈരാറ്റുപേട്ട: ആർ.എസ്.എസുമായി നടത്തിയ രഹസ്യ ധാരണകളുടെ വസ്തുതകൾ പുറത്ത് വരുമ്പോൾ ആരോപണ വിധേയനായ മുഖ്യമന്ത്രി വിദ്വേഷ പ്രചാരണങ്ങൾ നടത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും പോലീസിലെയും സി.പി.എമ്മിലെയും സ്ലീപ്പർ സെല്ലുകളെ കുറിച്ച് അദ്ദേഹം മറുപടി പറയണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. ഷെഫീഖ് പറഞ്ഞു. വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട തെക്കേക്കരയിൽ നടത്തിയ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ആർ ഏജൻസിയുടെ താളത്തിന് ഒപ്പിച്ച് ഭരണം നടത്തുന്ന പിണറായി വിജയൻ ഇനിയും കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. തൃശ്ശൂർ പൂരം കലക്കാൻ സംഘ്പരിവാറിന് എല്ലാ സൗകര്യവും ചെയ്ത് കൊടുത്തത് എ.ഡി.ജി.പിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തു വന്നു കഴിഞ്ഞു. എന്നിട്ടും എ.ഡി.ജി.പി അജിത് കുമാറിന് സുരക്ഷാ കവചമൊരുക്കുമെന്ന പിണറായി വിജയന്റെ നിലപാട് ആരെ സംരക്ഷിക്കാനാണ്. ആർ എസ് എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചർച്ചയുടെ ഭാഗമായാണ് എ.ഡി.ജി.പി ഇത് ചെയ്തിട്ടുള്ളത്. ആർ.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥനെ  ക്രമസമാധാന ചുമതലയിൽ നിന്ന് മാത്രം മാറ്റി കണ്ണിൽപൊടിയിടുന്ന പരിപാടിയാണ് പിണറായി നടത്തിയത്. എൽ.ഡി.എഫിന്റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച അജിത് കുമാറിനെ പോലീസ് സേനയിൽനിന്ന് തന്നെ സസ്പെന്റ് ചെയ്യുകയാണ് വേണ്ടത്.  മുഖ്യമന്ത്രിക്ക് എന്തൊക്കെയോ ഒളിപ്പിക്കാനുള്ളത് കൊണ്ടാണ് അജിത് കുമാറിനെതിരെ കർശന നടപടിക്ക് മുഖ്യമന്ത്രി ഭയക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ ആവശ്യപ്പെട്ടിട്ട് പോലും തൻ്റെ നിലപാട് മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പിണറായി വിജയനെതിരെ ചോദ്യം ഉയർത്താനോ അദ്ദേഹത്തെ തിരുത്താനോ ഉള്ള കരുത്ത് സി.പി.എം നേതൃത്വത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. ആർ എസ് എസ് നിയന്ത്രണത്തിലേക്ക് കേരളത്തിലെ പോലീസ് സംവിധാനത്തെ എത്തിക്കുന്നതിന് കാരണക്കാരനായ പിണറായി വിജയൻ എത്രയും വേഗം മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചൊഴിയണം. അതിന് തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.എം. സാദിഖ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു അധ്യക്ഷത വഹിച്ചു.  ജില്ലാ സമിതിയംഗം ജയമോൾ, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഷാജഹാൻ ആത്രച്ചേരി, വെൽഫെയർ പാർട്ടി തെക്കേക്കര യൂനിറ്റ് പ്രസിഡന്റ് യാസിർ പുള്ളോലി തുടങ്ങിയവർ സംബന്ധിച്ചു.  മുനിസിപ്പൽ സെക്രട്ടറി വി.എം. ഷഹീർ നന്ദി പറഞ്ഞു.