വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

മഅദനിയുടെ ആരോഗ്യ നില: ഡയാലിസിസ് നടത്തേണ്ട സാഹചര്യമെന്ന് സർക്കാർ നിയോഗിച്ച വിദഗ്‌ധ സംഘം

കൊച്ചി: പിഡിപി ചെയർമാൻ മഅദനിയുടെ ആരോഗ്യ നില സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്. മഅദനിക്ക് ഉയർന്ന രക്തസമ്മർദം ഉണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്, ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്നും വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇക്കാര്യം സർക്കാരിന് റിപ്പോർട്ടായി നൽകുമെന്നും കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ഗണേഷ് മോഹന്റെ നേതൃത്വത്തിലുളള സംഘം വ്യക്തമാക്കി.   പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന് സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകാൻ സാധിച്ചിട്ടില്ല. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കൊച്ചിയിൽ വെച്ചാണ് മഅദനിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയർന്ന രക്ത സമ്മർദ്ദവും, രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്. ആലുവയിൽ നിന്ന് യാത്ര പുറപ്പെട്ട ശേഷം തുടർച്ചയായി ഛർദ്ദിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  

കേരളം

ജൂലൈയിലും വൈദ്യുത ചാർജ് കൂടും🙆‍♂️; യൂണിറ്റിന് ഒമ്പത് പൈസ കൂടുതലായി ഈടാക്കുമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം മുതൽ വൈദ്യുതി ചാർജ് കൂട്ടാൻ തീരുമാനം. യൂണിറ്റിന് ഒമ്പത് പൈസയാണ് കൂട്ടുക. മേയ് മാസം 19.66 കോടി രൂപ വൈദ്യുതി വാങ്ങാൻ അധികമായി ചിലവഴിച്ചുവെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ പത്തുപൈസവരെ സർചാർജ് ഈടാക്കാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി വേണ്ട. അതുകൊണ്ടാണ് ഒമ്പതു പൈസ ഈടാക്കാൻ തീരുമാനിച്ചതെന്നാണ് വിശദീകരണം.

കേരളം

ജാഗ്രത, ഒരു ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട്, മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര വേണ്ട; ഏറ്റവും പുതിയ മഴ വിവരങ്ങൾ

ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. നാളെ ഇടുക്കിയിൽ മാത്രം ഓറഞ്ച് അലേര്‍ട്ട് ആണ് നല്‍കിയിട്ടുള്ളത്.  തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തിൽ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. നാളെ ഇടുക്കിയിൽ മാത്രം ഓറഞ്ച് അലേര്‍ട്ട് ആണ് നല്‍കിയിട്ടുള്ളത്.  മഞ്ഞ അലേര്‍ട്ട് വിവരങ്ങള്‍ 26-06-2023:  ആലപ്പുഴ, എറണാകുളം, ഇടുക്കി 27-06-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് 29-06-2023: കണ്ണൂർ, കാസറഗോഡ് 30-06-2023: ഇടുക്കി, കണ്ണൂർ, കാസറഗോഡ് ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഓറഞ്ച് അലേര്‍ട്ട് വിവരങ്ങള്‍ 27-06-2023: ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ  അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കേരളം

വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും കേരളത്തില്‍ മടങ്ങിയെത്തി

തിരുവനന്തപുരം: രണ്ടാഴ്ചത്തെ വിദേശപര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച സംസ്ഥാനത്ത് തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ്  മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയെത്തിയത്. അമേരിക്കയില്‍ നടന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി, ശേഷം യു.എ.ഇ. സന്ദര്‍ശിച്ചിരുന്നു.

കേരളം

മഴയ്ക്ക് പിന്നാലെ കേരളം പനിച്ചൂടിലേക്ക്; മരണം 26

തിരുവനന്തപുരം: കാലവര്‍ഷം ശക്തമാകുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് പനി പടർന്നു പിടിക്കുകയാണ്. മഴയ്ക്ക് പിന്നാലെ കേരളം പനിച്ച് വിറയ്ക്കുമ്പോൾ സാധാരണ പനിക്കു പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.കഴിഞ്ഞ ഒരാഴ്ചയിലെ കണക്കനുസരിച്ചു പ്രതിദിനം പതിനായിരത്തിലേറെപേരാണ് പനിക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത്.സ്വകാര്യ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ കണക്ക് കൂടി എടുക്കകയാണെങ്കിൽ പനി ബാധിച്ചവരുടെ എണ്ണം മൂന്നിരട്ടി വരെ ആയേക്കാം. അസുഖ ബാധിതർക്ക് പുറമെ പനിച്ചൂടിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണവും നമ്മെ ഞെട്ടിക്കുന്നവയാണ്.വിവിധ പനികള്‍ ബാധിച്ച് സംസ്ഥാനത്ത് 26 പേർ ഈ മാസം മരിച്ചെന്ന് ഔദ്യോഗിക കണക്കുകള്‍. വെറും 18 ദിവസത്തിനിടെ 26 പേര്‍ പകര്‍ച്ച വ്യാധികള്‍ ബാധിച്ച് മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് പൊലിഞ്ഞത് 13 ജീവനുകളാണ്. എലിപ്പനി 10 പേരുടേയും മഞ്ഞപ്പിത്തം 2 പേരുടേയും സാധാരണ പനി ഒരാളുടെയും ജീവന്‍ കവര്‍ന്നു. ഈ കണക്കുകള്‍ക്കുപുറമേ എലിപ്പനി മൂലം ഇന്നലെ രണ്ടു മരണവും ഡെങ്കിപ്പനി മൂലം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ18 ദിവസത്തിനിടെ പനിബാധിച്ച് ചികില്‍സയ്ക്കെത്തിയത് 1, 48, 362 പേരാണ്. ഇന്നലത്തെ കണക്കുകള്‍ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് പ്രസിദ്ധീകരിച്ചത്. ഇന്നലെ പത്തനംതിട്ടയില്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്ത എലിപ്പനി മരണങ്ങള്‍ കണക്കുകളില്ല. സ്ഥിരീകരണം വരാത്തതിനാലെന്നാണ് ഒദ്യോഗിക വിശദീകരണം. പകര്‍ച്ചപ്പനി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കേരളം

നീറ്റ് റാങ്കിൻ്റെ തിളക്കമെത്തിച്ച ആർ.എസ്.ആര്യയെ അഭിനന്ദിച്ചു

താമരശ്ശേരി.മെഡിക്കൽ പ്രവേശനത്തിനുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ഫലം പുറത്ത് വന്നപ്പോൾ കേരളത്തിൽ ഒന്നാം റാങ്കും അഖിലേന്ത്യ തലത്തിൽ 23 റാങ്കും കരസ്ഥമാക്കി മലയോര മേഖലയുടെ അഭിമാനമായി മാറിയ ആര്യ.ആർ.എസിനെ കൊടുവള്ളി മണ്ഡലം നന്മ ഫൗണ്ടേഷൻ ചെയർമാനും മുൻ എംഎൽഎയുമായ കാരാട്ട് റസാഖ് ആദരിച്ചു.ഗ്രാമപഞ്ചായത്തംഗം എ.പി മുസ്തഫ,വേളാട്ട് മുഹമ്മദ്,വി കുഞ്ഞിരാമൻ,യു.കെ ദിനേശ്,റാഷി താമരശ്ശേരി സംബന്ധിച്ചു.

കേരളം

മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി; പിടികൂടാൻ ശ്രമം

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലക്കുള്ളിലെ ആഞ്ഞലി മരത്തിൻറെ ചില്ലയിലാണ് കുരങ്ങ് ഇപ്പോഴുള്ളത്. കുരങ്ങ് പിടികൂടി തിരികെ കൂട്ടിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് മൃഗശാല അധികൃതർ. ഇന്നലെ വൈകിട്ടോടെയാണ് ഹനുമാൻ കുരങ്ങ് തുറന്ന കൂട്ടിലേക്ക് മാറ്റാനിരിക്കെ ചാടിപ്പോയത്. ജീവനക്കാർ കൂട് തുറക്കുന്നതിനിടെയാണ് മൂന്ന് വയസുള്ള പെൺ കുരങ്ങ് പുറത്തുചാടിയത്. വൈകിട്ടോടെ ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിൻ മുകളിൽ കുരങ്ങിനെ കണ്ടെത്തി. ഇവിടെ നിന്ന് കുരങ്ങ് മാറാതിരിക്കാൻ പുലർച്ചെ വരെ ജീവനക്കാർ കാവലിരുന്നു. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നാണ് സിംഹങ്ങളെയും ഹനുമാൻ കുരങ്ങിനെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. നാളെ മന്ത്രിയുടെ സാന്നിധ്യത്തിൽ തുറന്നകൂട്ടിലേക്ക് മാറ്റാനിരിക്കെയാണ് കുരങ്ങ് ചാടിപ്പോയത്.

കേരളം

ടൂവീലറുകള്‍ക്ക് 'വേഗപ്പൂട്ട്', കാറുകളുടെ 'പൂട്ടഴിച്ചു'; പുതിയ വേഗനിയമം, ഇതാ അറിയേണ്ടതെല്ലാം!

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളും കാറുകളും ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളുടെയും നിയമാനുസൃതമായ വേഗപരിധി പുതുക്കി നിശ്‍ചയിച്ചു. ഈ ജൂലൈ ഒന്നു മുതല്‍ പുതുക്കിയ വേഗതാ പരിധി നിലവില്‍ വരും. ഇതാ അറിയേണ്ടതെല്ലാം തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ദേശീയ വിജ്ഞാപനത്തിന് അനുസൃതമായിട്ടാണ് സംസ്ഥാന സര്‍ക്കാരിന്‍റെയും നീക്കം. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്.  ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതല യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്.  ഇരുചക്ര വാഹനങ്ങളും കാറുകളും ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളുടെയും നിയമാനുസൃതമായ വേഗപരിധി പുതുക്കി നിശ്‍ചയിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളുടെ വേഗപരിധി കുറച്ചതിനൊപ്പം കാറുകള്‍ ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങളുടെ വേഗപരിധി കൂട്ടി എന്നതും ശ്രദ്ധേയമാണ്. ഈ ജൂലൈ ഒന്നു മുതല്‍ പുതുക്കിയ വേഗ പരിധി നിലവില്‍ വരും. ഇതാ ഇതിനേക്കുറിച്ച് അറിയേണ്ടതെല്ലാം പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധിയും ചുവടെ ഇരുചക്ര വാഹനങ്ങള്‍ക്ക് പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറച്ചു. നാലുവരി പാതയിൽ മാത്രമായിരുന്നു 70 കിലോമീറ്റർ വേഗത അനുവദിച്ചിരുന്നത്. ഇതാണ് 60ലേക്ക് ചുരുക്കിയത്. നഗരസഭ/കോർപറേഷൻ പ്രദേശങ്ങൾ, സംസ്ഥാന പാതകൾ, മറ്റു പാതകൾ എന്നിവിടങ്ങളിൽ 50 കിലോമീറ്ററാണ് നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള വേഗപരിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അരികെ 30, മലമ്പാതകൾ 45 എന്നിങ്ങനെയും ദേശീയപാതയിൽ 60 കിലോമീറ്ററുമായിരുന്നു അനുവദിച്ചിരുന്ന പരമാവധി വേഗം. സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളായതിനാലാണ് വേഗപരിധി കുറച്ച ഈ തീരുമാനം. ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്റർ നാല് വരി ദേശീയ പാതയിൽ 100 കിമി - (നിലവില്‍ 90) മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിമി (നിലവില്‍ 85 കിലോമീറ്റർ) മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും നിലവിലെ 80 കിമി പരിധി തുടരും മറ്റു റോഡുകളിൽ 70 കിമി,  നഗര റോഡുകളില്‍ 50 കിമി എന്ന നിലവിലെ വേഗപരിധി തന്നെ തുടരും.  ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്റർ നാല് വരി ദേശീയ പാതയിൽ 90  കിമി (നിലവില്‍ 70) മറ്റ് ദേശീയപാത, എം സി റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയിൽ 85 കിമി (നിലവില്‍ 65 കിലോമീറ്റർ) മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിമി (നിലവില്‍ 65) മറ്റു റോഡുകളിൽ 70 കിമി (നിലവില്‍ 60) നഗര റോഡുകളില്‍ 50 കിലോമീറ്റർ പരിധി തുടരും ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക്  ആറ് വരി, നാല് വരി ദേശീയപാതകളിൽ 80 കിമി (നിലവില്‍ 70 കിലോമീറ്റര്‍) മറ്റ് ദേശീയപാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70കിമി (നിലവില്‍65കിലോമീറ്റര്‍) മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിമി (നിലവില്‍60 കിലോമീറ്റര്‍) മറ്റ് റോഡുകളിൽ 60 കിമി (നിലവില്‍60) കിലോമീറ്റര്‍) നഗര റോഡുകളില്‍ 50 കിമി(നിലവില്‍ 50 കിലോമീറ്റർ) ഓട്ടോറിക്ഷകള്‍, സ്‍കൂള്‍ ബസുകള്‍ എന്നിവയ്ക്ക് മുച്ചക്ര വാഹനങ്ങളുടെയും സ്‍കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.