വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

കാലവർഷം ഇന്നെത്തും, പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 2 വരെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

കേരളം

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത

അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു . ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നൽ / കാറ്റ് ( 30 -40 km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ( മെയ്‌29 ) അതി ശക്തമായ മഴക്കും മെയ്‌ 29 മുതൽ ജൂൺ 2 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത്  ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാല് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

കേരളം

കാലവര്‍ഷം നാല് ദിവസത്തിനുള്ളില്‍; തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ ചക്രവാതച്ചുഴി

 വേനല്‍ മഴ കനക്കുന്നതിനിടെ സംസ്ഥാനത്ത് കാലവര്‍ഷം നാല് ദിവസത്തിനുള്ളില്‍ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ ചക്രവാത ചുഴിയുണ്ട്. ഇതിനാല്‍ അടുത്ത 6 ദിവസം കൂടി വേനല്‍ മഴ തുടരും. ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി 4 ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുക.  തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്നലെ പെയ്ത കനത്ത മഴയില്‍ എറണാകുളം ജില്ലയില്‍ വിവിധ പ്രദേശങ്ങളും മുങ്ങിയിരുന്നു. ഇന്നും ജില്ലയില്‍ കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ കളമശ്ശേരിയില്‍ 400ലധികം വീടുകളില്‍ വെള്ളം കയറിയിരുന്നു. കളമശ്ശേരി, കാക്കനാട്, തൃക്കാക്കര, തൃപ്പുണിത്തുറ തുടങ്ങിയ പ്രദേശങ്ങളെയാണ് മഴ കാര്യമായി ബാധിച്ചത്. ഇന്നും മഴ ശക്തമായി തുടര്‍ന്നാല്‍ ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങള്‍ മുങ്ങും. കളമശ്ശേരിയില്‍ മാത്രം ആറു മണിക്കൂറിനിടെ പെയ്തത് 157 മില്ലിമീറ്റര്‍ മഴയാണ്. മേഘവിസ്‌ഫോടനമാണ് കനത്ത മഴക്ക് കാരണമെന്ന് കുസാറ്റ് അധികൃതര്‍ അഭിപ്രായപ്പെട്ടു. മഴകെടുതിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കോട്ടയത്ത് മഴ കുറഞ്ഞെങ്കിലും വെള്ളകെട്ടും മണ്ണിടിച്ചില്‍ ഭീതിയും ഒഴിഞ്ഞില്ല. ഇന്നലെ വൈകീട്ട് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മലയോര മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ മേഖലയിലേക്ക് ഒഴുകിയെത്തിയ വെള്ളം വെള്ളക്കെട്ട് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍,  മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളം

അസ്വാഭാവിക ശബ്ദങ്ങൾ കേട്ടാൽ വാതിൽ തുറക്കരുത്, മഴക്കാലമാണ് സൂക്ഷിക്കണം', ജാഗ്രതാ നിര്‍ദേശങ്ങളുമായി പൊലീസ്

മഴക്കാലത്തോടനുബന്ധിച്ച് മോഷണവും, കവര്‍ച്ചയും വര്‍ധിക്കാൻ സാധ്യതയുണ്ടെന്നും, ഇത് തടയുന്നതിന് പൊതുജനങ്ങൾ ശ്രദ്ധ പുലര്‍ത്തണമെന്നും കോട്ടയം ജില്ലാ പൊലീസിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും തടയാനും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പൊലീസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.   പൊലീസ് നിര്‍ദേശങ്ങൾ ഇവയാണ്  രാത്രിയില്‍ മൊബൈൽ ഫോണിൽ ചാർജുണ്ടെന്ന് ഉറപ്പാക്കണം. ഫോൺ സ്വിച്ച് ഓഫ് ചെയ്യാതിരിക്കുക. അത്യാവശ്യ സന്ദര്‍ഭത്തില്‍ ബന്ധപ്പെടുന്നതിനായി അയല്‍ വീടുകളിലെ ഫോൺ നമ്പർ സൂക്ഷിക്കേണ്ടതും കുഞ്ഞുങ്ങളുടെ കരച്ചില്‍, പൈപ്പിലെ വെള്ളം തുറന്ന് വിടുന്ന ശബ്ദം തുടങ്ങിയ അസ്വാഭാവിക ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടന് തന്നെ അയൽ വാസികളെ അറിയിക്കേണ്ടതും രാത്രിയിൽ ആണെങ്കിൽ വീടിന്‌ പുറത്തുള്ള ലൈറ്റുകള്‍ ഇടുന്നതിനും ശ്രദ്ധിക്കുക.   വീട് പൂട്ടി പുറത്ത് പോകുന്ന സമയം ആ വിവരം അയൽക്കാരെ അറിയിക്കേണ്ടതാണ്. കൂടുതൽ ദിവസം വീട് പൂട്ടി പോകുന്ന വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കാവുന്നതും കൂടാതെ, കേരള പോലീസിന്റെ POL-APP ലെ LOCKED HOUSE INFORMATION എന്ന പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്ത് പൊലീസ് നിരീക്ഷണം ഉറപ്പ് വരുത്താവുന്നതുമാണ്.  കൂടുതൽ ദിവസം വീട് പൂട്ടി പോകുന്ന സാഹചര്യങ്ങളിൽ ദിനം പ്രതി ലഭിക്കുന്ന പത്രം, പാൽ, തപാൽ എന്നിവ നൽകേണ്ടതില്ല എന്ന് ബന്ധപ്പെട്ടവരെ നിർദ്ദേശിക്കണം.   കൂടാതെ ലാൻഡ് ഫോൺ താൽക്കാലികമായി ഡിസ്കണക്ട് ചെയ്യണം. വീട്ടില്‍ ആളില്ലാത്ത പകൽ സമയങ്ങളിൽ വീട്ടിലെ ലൈറ്റ് കത്തിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. പുറത്തെ ലൈറ്റ് പ്രകാശിപ്പിക്കുന്നതിനും അണയ്ക്കുന്നതിനും പത്രം, പാൽ, തപാൽ ഉരുപ്പടികൾ തുടങ്ങിയവ സുരക്ഷിതമായി എടുത്തുവയ്ക്കുന്നതിനും വിശ്വസ്തരെ ഏൽപ്പിക്കുക.  രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുന്പ് വീടിന്റെ കതകുകളും, ജനല്പാളികളും അടച്ച് കുറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.  കടകളുടെയും, വീടുകളുടെയും  വരാന്തകളിലും മറ്റും മഴ കാരണം കയറി നിൽക്കുന്ന അപരിചിതരായ ആളുകളുടെ ചലനം ജാഗ്രതയോടെ നിരീക്ഷിക്കണം. വീട്ടില് മറ്റാരും ഇല്ലാത്ത സമയത്ത് എത്തുന്ന ഭിക്ഷക്കാര്, കച്ചവടക്കാര്, ആക്രി പെറുക്കുകാര്, നാടോടികള് എന്നിവരുമായി വീടിന്റെ വാതില് തുറന്ന് വെളിയിലിറങ്ങി ആശയവിനിമയം നടത്താതിരിക്കുക.  സംശയകരമായ ഏത് കാര്യവും ഉടൻ പോലീസിനെ അറിയിക്കാൻ ശ്രമിക്കുക.   വീടിന്റെ മുന്വാതിലിലും, അടുക്കള വാതിലിലും സ്റ്റെയര്കേസ് റൂമിന്റെ വാതിലിലും ഇരുമ്പ് പട്ടകള് പിടിപ്പിച്ച് സുരക്ഷിതമാക്കേണ്ടതാണ്. പകല്‍ സമയങ്ങളില്‍ വീടിന്റെ മുൻ വാതിലും, അടുക്കളവാതിലും അടച്ചിടുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  വീട് കുത്തിത്തുറക്കുന്നതിന് ഉപയോഗിക്കാവുന്ന കമ്പിപ്പാര, പിക്കാസ് മുതലായ ആയുധങ്ങള് യാതൊരു കാരണവശാലും വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക.  സിസിടിവി ഘടിപ്പിച്ചിട്ടുള്ള വീടുകളിൽ നിന്നും വീട്ടുകാർ പുറത്തേക്ക് പോകുന്ന സമയം സി.സി.ടി.വി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ജനമൈത്രി ബീറ്റ് ഓഫീസറിന്റെ ഫോൺ നമ്പർ, പൊലീസ് സ്റ്റേഷൻ നമ്പർ, പോലീസിന്റെ എമര്‍ജൻസി നമ്പരായ 112 അടക്കമുള്ള ഫോൺ നമ്പരുകൾ സൂക്ഷിച്ചുവച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടെണ്ടതാണ് .   ➖➖➖➖➖➖➖➖➖➖

കേരളം

മിന്നൽ പ്രളയവും മലവെള്ളപ്പാച്ചിലും; ജാഗ്രത നിർദ്ദേശവുമായി മുഖ്യമന്ത്രി,

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴക്കെടുതിയില്‍ 223പേരെയാണ് ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടുള്ളതെന്നും എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കരുതലുണ്ടാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം: അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നി ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകാം അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. സംസ്ഥാനത്തൊട്ടാകെ 8 ക്യാമ്പുകളിലായി 223 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.  

കേരളം

വരുന്നു ‘റിമാൽ’ ചുഴലിക്കാറ്റ്; ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്ത് റിമാൽ തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്  സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടിയേ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലേർട്ടാണ്.

കേരളം

𝐊 𝐒 𝐄 𝐁 യെ 9496001912 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ അപകടസാദ്ധ്യത അറിയിക്കാം

അപകടസാദ്ധ്യതയുള്ള ട്രാന്‍സ്ഫോര്‍മര്‍, വൈദ്യുതലൈനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കെ.എസ്.ഇ.ബി യെ 9496001912 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ അറിയിക്കാം. സെക്ഷന്‍ ഓഫീസിന്റെ പേരും ട്രാന്‍സ്ഫോര്‍മര്‍, പോസ്റ്റ് നമ്പര്‍ ഉള്‍പെടെയുള്ള സ്ഥലവിവരങ്ങളും സഹിതം വാട്ട്സ്ആപ്പ് സന്ദേശം അയയ്ക്കാം. വൈദ്യുതക്കമ്പി പൊട്ടിവീണാല്‍ ഒരുകാരണവശാലും സ്പര്‍ശിക്കരുതെന്നും ഇത്തരം സംഭവങ്ങള്‍ കാണാനിടയായാല്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസിലോ അടിയന്തര നമ്പറായ 9496010101 ലോ കസ്റ്റമര്‍ കെയര്‍ നമ്പറായ 1912ലോ അറിയിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  

കേരളം

ലാ നിനയും ഐഒഡിയും ഒന്നിച്ച്; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് മഹാ പ്രളയം

തിരുവനന്തപുരം: ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇത്തവണ കേരളത്തെ പ്രളയം വിഴുങ്ങിയേക്കും. ആഗസ്ത് മാസത്തോടെ പെരുമഴയ്ക്ക് കാരണമാവുന്ന ഇരട്ട പ്രഹരമാണ് സംസ്ഥാനത്തുണ്ടാവുകയെന്ന് കാലാവസ്ഥാ പ്രവചനങ്ങള്‍ പറയുന്നു. (El Nino, La Nina, IOD and IMD’s monsoon prediction for India )’ലാ നിന’ പ്രതിഭാസത്തിനൊപ്പം ‘പോസിറ്റീവ് ഇന്ത്യന്‍ ഓഷ്യന്‍ ഡെ പോള്‍’ (ഐ.ഒ.ഡി) പ്രതിഭാസം കൂടി ആഗസ്ത് മാസത്തില്‍ കേരളത്തിലെത്തും. ഇത്തരം പ്രതിഭാസങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അതിതീവ്രമഴയും ചെറുമേഘവിസ്‌ഫോടനങ്ങളും സൃഷ്ടിക്കുമെന്നും കാലാവസ്ഥ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കാലവര്‍ഷത്തിന്റെ രണ്ടാംപകുതിയോടെ എത്തുന്ന ഈ അപൂര്‍വ്വ പ്രതിഭാസം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴേ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിസ്വീകരിച്ചില്ലെങ്കില്‍ വീണ്ടുമൊരു പ്രളയത്തിലേക്ക് കേരളം എടുത്തെറിയപ്പെടും. വേനല്‍ മഴ ഒന്ന് ശക്തമായപ്പോഴേക്കും കേരളത്തിലെ പല നഗരങ്ങളും മുങ്ങുന്ന സാഹചര്യമാണ് നിലവില്‍. ഒരു നൂറ്റാണ്ടിനിടയിലെ ചൂട് കൂടിയ വര്‍ഷമാണ് കടന്നു പോയത്. അതിന് കാരണമായ ‘എല്‍ നിനോ’ പ്രതിഭാസം ഏപ്രിലോടെ പിന്‍വാങ്ങി പകരം മഴക്ക് അനുകൂലാവസ്ഥ സൃഷ്ടിക്കുന്ന ലാ നിന ആഗസ്തില്‍ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന് പുറമെയാണ് പോസിറ്റീവ് ഐ.ഒ.ഡിയുടെ സൂചന. 2019ലും ഐ.ഒ.ഡി കേരളത്തില്‍ സംഭവിച്ചിരുന്നു. അന്നാണ് കവളപ്പാറയിലും പുത്തുമലയിലും 76 പേരുടെ മരണത്തിനിടയാക്കിയ ലഘുമേഘവിസ്‌ഫോടനമുണ്ടായത്. അന്ന് ലാ നിന പ്രതിഭാസമുണ്ടായിരുന്നില്ല. ലാ നിന, ഐ.ഒ.ഡി പ്രതിഭാസങ്ങള്‍ ഒരുമിച്ച് വരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരതരമാക്കും. അശാസ്ത്രീയ നിര്‍മാണങ്ങളും കൈയേറ്റവുംമൂലം നിലവില്‍ സംസ്ഥാനത്ത് അഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍പോലും തലസ്ഥാന ജില്ലയടക്കം മുങ്ങുന്ന സ്ഥിതിയാണ്. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ നീളുന്ന മണ്‍സൂണ്‍ കാലത്ത് ഇത്തവണ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ പ്രവചനം. എന്താണ് പോസിറ്റീവ് ഐ.ഒ.ഡി ‘എല്‍ നിനോ’യുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മഹസുദ്രത്തിലുണ്ടാകുന്ന പ്രതിഭാസമാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡെ പോള്‍. മൂന്നുതരമാണ് ഐ.ഒ.ഡി. പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രല്‍. പോസിറ്റീവ് ഐ.ഒ.ഡി അറബിക്കടലിന്റെ ചൂട് അസാധാരമായി കൂട്ടും. ഇതുമൂലം മൂലം അമിതമായി ഉ്ല്‍പ്പാദിപ്പിക്കപ്പെടുന്ന നീരാവി അന്തരീക്ഷത്തിലുയര്‍ന്ന് കുമുലോ നിംബസ് എന്ന മഴ മേഘങ്ങള്‍ക്ക് രൂപം നല്‍കും. സാധാരണഗതിയില്‍ കുമുലോ നിംബസിന്റെ വിസ്തൃതി രണ്ട് മുതല്‍ രണ്ടര കിലോമീറ്റര്‍ വരെയാണെങ്കില്‍ ഐ.ഒ.ഡിയുടെ ഫലമായി അത് ഏഴ് കിലോമീറ്റര്‍ വരെ വര്‍ധിക്കും. നിനച്ചിരിക്കാതെ മഴ കോരിച്ചൊരിയാന്‍ ഇത് കാരണമാവും. ഉരുള്‍ പൊട്ടല്‍, മിന്നില്‍ പ്രളയം തുടങ്ങിയവയാവും ഇതിന്റെ പ്രത്യാഘാതങ്ങള്‍.