വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ഇൻഡ്യ

ഇൻഡ്യ

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ജനവാസ മേഖലയില്‍ തകർന്നുവീണു: വിമാനത്തിൽ ഉണ്ടായിരുന്നത് ആകെ 230 പേർ

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787 യാത്രാവിമാനം തകർന്നുവീണു. ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള യാത്രാവിമാനം വിമാനത്താവളത്തിന് സമീപം തകർന്നുവീഴുകയായിരുന്നു. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിൽ 230 പേർ യാത്രക്കാരും 12 പേർ ജീവനക്കാരുമാണ്. അപകട സ്ഥലത്തുനിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.  

ഇൻഡ്യ

കൊവിഡ് കേസുകൾ അയ്യായിരം കടന്നു; 24 മണിക്കൂറിനിടെ 4 കൊവിഡ് മരണം; രണ്ട് പേർ മരിച്ചത് കേരളത്തിൽ

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചു. 74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തിൽ 192 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് കേസുകളിൽ 31% കേരളത്തിലാണ്. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നൽകിയികുന്നു. സംസ്ഥാനങ്ങളോട് ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യമരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനാണ് നിർദേശം നൽകിയത്. രോഗങ്ങളുള്ളവൾ ആൾക്കൂട്ടം ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. രോ​ഗവ്യാപനം തടയുന്നതിനായി ജനങ്ങൾ ശുചിത്വം പാലിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അണുക്കൾ പടരാതെ ശ്രദ്ധിക്കണം, രോ​ഗങ്ങളുള്ളവർ ആൾക്കൂട്ടങ്ങളിലേക്ക് പോകരുതെന്നും നിർദേശമുണ്ട്. ​ശ്വാസകോശ രോ​ഗങ്ങളുള്ളവർ സൂക്ഷിക്കണമെന്നും, ​ഗുരുതര രോ​ഗ ലക്ഷണങ്ങളുള്ളവർ വൈദ്യ സഹായം തേടണമെന്നും നിർദേശിച്ചു. പരിശോധന കൂട്ടാനും നിർദേശമുണ്ട്. ​ശ്വാസകോശ രോ​ഗം ബാധിച്ച എല്ലാവരെയും, പകർച്ചപ്പനി പോലുള്ള രോ​ഗങ്ങളുള്ളവരിൽ അഞ്ചുശതമാനം പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിലവിൽ നിർദേശമുള്ളത്.

ഇൻഡ്യ

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 2,700 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 2,700 കടന്നു. 22 മരണം ഇതുവരെ റിപോര്‍ട്ട് ചെയ്തു. ഇതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തിലാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ കേരളത്തില്‍ 1,147 കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങള്‍ സംഭവിച്ചു. ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും റിപോര്‍ട്ട് ചെയ്തു.രണ്ട് പുതിയ ഒമിക്രോണ്‍ ഉപ വകഭേദങ്ങളായ LF.7 ഉം NB.1.8 ഉം കൊവിഡ് കേസുകളിലെ ഈ പെട്ടെന്നുള്ള വര്‍ധനവിന് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ, ലോകാരോഗ്യ സംഘടന LF.7 അല്ലെങ്കിൽ NB.1.8 എന്നിവയെ ആശങ്കാജനകമായ വകഭേദമായി കണ്ടിട്ടില്ല.സാധാരണ പനിയുടെ ലക്ഷണങ്ങളുമായി പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ ഏറെക്കുറെ സാമ്യത പുലര്‍ത്തുന്നു. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം, ക്ഷീണം എന്നിവയാണ് ഈ ലക്ഷണങ്ങള്‍

ഇൻഡ്യ

രാജ്യത്ത് കോവിഡ് കേസ് ആയിരം കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. രോഗികളുടെ എണ്ണം ആയിരം കടന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് പങ്കുവെച്ച കണക്കുകള്‍ പ്രകാരം 1009 കേസുകളാണ് ഇന്ന് രാവിലെ എട്ട് മണിവരെ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 430 കോവിഡ് കേസുകളാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 209 കേസും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 104 കോവിഡ് രോഗികളാണുള്ളത്. മെയ് 19ന് ശേഷം മാത്രം 99 കേസുകളാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്. ഇതേ കാലയളവില്‍ 24 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. കര്‍ണാടക- 47, തമിഴ്‌നാട്- 69, ഗുജറാത്ത്- 83, ഉത്തര്‍ പ്രദേശ്- 15, രാജസ്ഥാന്‍- 13 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍. കോവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനവിനെ കുറിച്ച് ആരോഗ്യ വൃത്തങ്ങള്‍ കൃത്യമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അറിയിക്കുന്നത്.

ഇൻഡ്യ

ഇന്ത്യ-പാക് വെടിനിർത്തൽ നിലവിൽ വന്നു

ദില്ലി: അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ. ഒരു മൂന്നാം കക്ഷിയും വെടിനിർത്തലിനായി ഇടപെട്ടില്ല. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയത്. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു   ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയിൽ തുടർ ചർച്ചയെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവന ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടർ ചർച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ന് ഉച്ച തിരിഞ്ഞ് 3.35-നാണ് പാക് ഡിജിഎംഒ ഇങ്ങോട്ട് വിളിച്ചത്. അതനുസരിച്ചാണ് വെടിനിർത്തൽ ധാരണയായത്. 12-ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഡിജിഎംഒ തലത്തിൽ ചർച്ച നടക്കും. ഇതോടെ വെടിനിർത്തൽ കരാർ പ്രാവർത്തികമായെന്നും കര, വ്യോമ, കടൽ മാർഗങ്ങളിൽ വെടിനിർത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു. പക്ഷെ ആറ് മണിക്ക് വിളിച്ച വാർത്താ സമ്മേളനം ഒരു മിനിറ്റിൽ താഴെ മാത്രമാണ് നീണ്ടത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വിക്രം മിസ്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചു

ഇൻഡ്യ

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; ഇന്നത്തെ 430 വിമാനസര്‍വീസുകള്‍ റദ്ദാക്കി

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സര്‍വീസുകള്‍ ശനിയാഴ്ച രാവിലെ 5.29 വരെ നിര്‍ത്തിവെച്ചു. വ്യാഴാഴ്ച മാത്രം 430 സര്‍വീസുകളാണ് റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ മൂന്നുശതമാനമാണ് ഇത്. പാകിസ്താന്‍ 147 വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ പ്രതിദിന സര്‍വീസുകളുടെ 17 ശതമാനമാണിത്. ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ഭട്ടിന്‍ഡ, ഹല്‍വാര, പഠാന്‍കോട്ട്, ഭുംതര്‍, ഷിംല, ഗാഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഢ്, ജയ്സൽമേർ, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, കാണ്ട്‌ല, കേശോദ്, ഭുജ്, ഗ്വാളിയർ, ഹിന്‍ഡന്‍ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സര്‍വീസ് നിര്‍ത്തിവെച്ചിട്ടുള്ളത്. കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വ്യോമമേഖലയിലും പാകിസ്താന്‍ വ്യോമമേഖലയിലും വ്യാഴാഴ്ച സിവിലിയന്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആഗോള വിമാന ട്രാക്കിങ് പ്ലാറ്റ്‌ഫോമായ ഫ്‌ളൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ 250 വിമാനസര്‍വീസുകള്‍ വ്യാഴാഴ്ച റദ്ദാക്കിയിരുന്നു.  

ഇൻഡ്യ

രാജ്യം അതീവ ജാഗ്രതയിൽ, 10 വിമാനത്താവളങ്ങള്‍ അടച്ചു, ജമ്മു കശ്മീരിലെ സ്കൂളുകള്‍ക്ക് അവധി

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. അതിര്‍ത്തിയിലെ കനത്ത ഏറ്റുമുട്ടലിനിടെ ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. കൂടുതൽ കേന്ദ്ര  സേനയെ ദില്ലിയിൽ വിന്യസിച്ചു. ദില്ലിയിലെ ലാൽ ചൗക്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിൽ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാമുൻകരുതലിന്‍റെ ഭാഗമായി അടച്ചത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ശ്രീനഗർ വിമാനത്താവളത്തെ പാക് സേന ലക്ഷ്യം വെച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം അറിയിച്ചു. പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഭീകരരരുടെ കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണം. 

ഇൻഡ്യ

തിരിച്ചടിച്ച് ഇന്ത്യ, പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌

പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി. ജെയ്‌ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു. ഭാരത് മാതാ കീ ജയ് ‘ എന്നായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു. പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, സ്‌കാല്‍പ് മിസൈലുകളും ഹമ്മര്‍ ബോംബുകളും ഉപയോഗിച്ചുള്ള തിരിച്ചടി നല്‍കിയത്. രാജ്യത്തെ ആറിടങ്ങള്‍ ആക്രമിക്കപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചു. വൈകാതെ ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചു. ഇന്ത്യൻ സേന അതിർത്തിയിൽ അതീവ ജാഗ്രതയിലാണ്.‘ഓപ്പറേഷന്‍ സിന്ദൂറിനെ’കുറിച്ച് രാവിലെ പത്ത് മണിക്ക് സൈന്യം വിശദീകരിക്കും.