വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ഇൻഡ്യ

ഇൻഡ്യ

ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റാൻ നിർദേശം; തിങ്കൾ മുതൽ വെള്ളി വരെ ആയേക്കും

രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് കത്തയച്ചു. ആഴ്ചയിൽ അഞ്ച് ദിവസം മാത്രം പ്രവർത്തന ദിനമാക്കുക എന്ന ആവശ്യം യൂണിയൻ മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിലുള്ള ജോലി സമയം അര മണിക്കൂർ വർദ്ധിപ്പിക്കാനും നിർദേശിച്ചു. യൂണിയനുകളുടെ ആവശ്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗീകരിക്കുകയാണെങ്കിൽ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയം അടിമുടി മാറും. നിർദേശം അനുസരിച്ച്, പുതുക്കിയ പ്രവർത്തന സമയം രാവിലെ 9:15 മുതൽ 4:45 വരെയായിരിക്കും, പണമിടപാടുകളുടെ സമയം രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചയ്ക്ക് 2 മുതൽ 3:30 വരെയും ആയിരിക്കും. മറ്റ്‌ ഇടപാടുകൾ  3:30 മുതൽ 4:45 വരെയും പരിഷ്കരിക്കും. ബാങ്കുകളുടെ പ്രവർത്തന സമയം അര മണിക്കൂർ വർദ്ധിപ്പിച്ച് പ്രവൃത്തി ദിവസങ്ങൾ അഞ്ച് ദിവസമാക്കി  ചുരുക്കണം എന്ന് ഞങ്ങൾ ഐ ബി എയോട് ആവശ്യപ്പെട്ടിരിക്കുന്നു. നിലവിൽ 2 ശനിയാഴ്‌ചകൾ അവധി ദിനമാണ്. തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിക്കണമെന്നാണ് യൂണിയന്റെ ആവശ്യം. . ഐബിഎയും സർക്കാരും ആർബിഐയും ഇത് അംഗീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.  നിലവിൽ മാസത്തിലെ രണ്ടാം ശനിയും നാലാം ശനിയും ബാങ്ക് അവധിയാണ്. ഒപ്പം എല്ലാ ഞായറും. ബാങ്ക് ജീവനക്കാരുടെ അസോസിയേഷന്റെ നിർദേശം അംഗീകരിക്കുകയാണെങ്കിൽ ഇനി മുതൽ എല്ലാ ശനിയും ഞായറും ബാങ്ക് അവധി ആയിരിക്കും. കഴിഞ്ഞ വർഷം മുതൽ  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ  ഈ രീതിയിലാണ് പ്രവർത്തിക്കുന്നത്. 

ഇൻഡ്യ

ഡിവൈ ചന്ദ്രചൂഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. അടുത്ത മാസം 9ന് ഡിവൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്യും. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യുയു ലളിതാണ് ചന്ദ്രചൂഡിനെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തത്. നവംബര്‍ എട്ടിനാണ് യുയു ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദേശിക്കുന്നത് കീഴ്‌വഴക്കമാണ്. സുപ്രിം കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിര്‍ദേശിക്കുന്നതാണ് കീഴ്‌വഴക്കം.

ഇൻഡ്യ

രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ദില്ലി, രാജസ്ഥാന്‍, പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 40 ഇടങ്ങളില്‍ റെയ്ഡ് നടക്കുനതായാണ് സൂചന. ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. നേരത്തെ ഒക്ടോബര്‍ 14ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ല ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ ഡ്രോണ്‍ ഡെലിവറി കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് എന്‍ഐഎ പറയുന്നത്.

ഇൻഡ്യ

10 വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡുകൾ പുതുക്കണം; നിർദേശവുമായി യുഐഡിഎഐ

ഡൽഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ. പൗരമാരുടെ തിരിച്ചറിയൽ വിവരങ്ങളാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ആധാർ കാർഡിൽ അടങ്ങിയിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം പേരും ഇന്ന് ആധാർ കാർഡ് ഉടമകളാണ്‌.  ഇപ്പോളിതാ പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്‌ഡേറ്റുകൾ ഓൺലൈനായോ ആധാർ കേന്ദ്രങ്ങളിലൂടെയോ നടത്താമെന്ന് യുഐഡിഎഐ അറിയിച്ചു. അതേസമയം ഈ പുതുക്കൽ നിർബന്ധമാണോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.

ഇൻഡ്യ

അതിവേഗം വ്യാപിക്കുന്ന രണ്ട് ഒമിക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ പിടിമുറുക്കുന്നു

ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷാവോഗാൻ നഗരത്തിൽ BA.5.1.7 വകഭേദത്തിന്‍റെ നിരവധി കേസുകൾ കണ്ടെത്തി. BF.7 വകഭേദം ഷാവോഗാൻ, യാന്റായ് നഗരങ്ങളിലാണ് കണ്ടെത്തിയത്.  ബീജിങ്ങ്: അതിവേഗം പടരുന്ന രണ്ട് ഒമിക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. BF.7 എന്നും BA.5.1.7 എന്നും പേര് നല്‍കിയിട്ടുള്ള രണ്ട് ഒമിക്രോണ്‍ വകഭേദങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ അതിവേഗം പടരുന്ന രോഗാണുക്കളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ നിരവധി പ്രവിശ്യകളില്‍ ഈ രോഗാണുക്കളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയെ ആശങ്കയിലാക്കി.  അടുത്ത ഞായറാഴ്ചയാണ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ നിലവിലെ പ്രസിഡന്‍റ് ഷി ജിങ്ങ് പിങ്ങിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ദിനങ്ങള്‍ അടുത്ത് വരുമ്പോള്‍ രോഗവ്യാപനം കൂടിയ ഓമിക്രോണ്‍ വകഭേദങ്ങള്‍ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്ത് കൊവിഡിനെതിരെ ഇപ്പോഴും ലോക്ഡൗണ്‍ അടക്കമുള്ള കര്‍ശനമായ (സീറോ കൊവിഡ്) നിയന്ത്രണങ്ങള്‍ പിന്തുടരുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ചൈന.  ഒക്ടോബർ 1-ന് ആരംഭിച്ച വാർഷിക ദേശീയ  അവധിക്കാലത്ത്, നഗരങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നും ജനങ്ങള്‍ യാത്രപോകുന്നത് സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു.  എന്നിട്ടും പുതിയ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇതിനിടെയാണ് പുതിയ രോഗവ്യാപനത്തിന് കാരണം പുതിയ ഒമിക്രോണ്‍ വകഭേദങ്ങളാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിവിധ പ്രവിശ്യകളില്‍ നിന്ന് കണ്ടെത്തിയ ഈ വകഭേദങ്ങള്‍ വളരെ വേഗം പടരുന്നവയാണെന്ന് വിദഗ്ദര്‍ അറിയിച്ചു.  ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷാവോഗാൻ നഗരത്തിൽ BA.5.1.7 വകഭേദത്തിന്‍റെ നിരവധി കേസുകൾ കണ്ടെത്തി. BF.7 വകഭേദം ഷാവോഗാൻ, യാന്റായ് നഗരങ്ങളിലാണ് കണ്ടെത്തിയത്. ഏറ്റവും പുതിയ കോവിഡ് -19 രോഗാണുബാധകൾ ഷാവോഗാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് വകഭേദങ്ങളിലും  പകർച്ചവ്യാധിക്കുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇവയ്ക്ക് നേരത്തെ കൈവരിച്ച പ്രതിരോധശേഷിയെ എളുപ്പത്തിൽ മറികടക്കാന്‍ കഴിയുന്നുണ്ടെന്നും ചൈനീസ് രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്രത്തിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ ലി ഷുജിയാൻ പറഞ്ഞു. ഒമൈക്രോണിന്‍റെ BF.7 വകഭേദത്തിനെതിരെ  ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വ്യാപനശേഷി കൂടിയ പ്രധാന ഒമിക്രോണ്‍ വകഭേദമായി മാറുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  BF.7 എന്നത് ഒമിക്രോണ്‍ BA.5 ന്‍റെ ഒരു സഹ വകഭേദമാണ്. ബെൽജിയം, ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും BF.7 വകഭേദം വ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. രോഗവ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ നിരവധി സ്കൂളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. 36 ചൈനീസ് നഗരങ്ങൾ ലോക്ക്ഡൗണിലാണ്. ഇത് ഏകദേശം 196.9 ദശലക്ഷം ആളുകളെ നേരിട്ട് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ് ആഴ്ച ഇത് 179.7 ദശലക്ഷമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരന്തരമുള്ള പരിശോധനയും വിപുലമായ ക്വാറന്‍റൈനുകളും ലോക്ഡൗണുകളുകളിലൂടെയും കര്‍ശനമായ സീറോ കൊവിഡ് നടപടികള്‍ തുടരുന്ന ലോകത്തിലെ അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ചൈന.   

ഇൻഡ്യ

ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തീരുമാനിച്ച് ​സൗരവ് ഗാം​ഗുലി; ബിജെപിയിൽ ചേരാൻ തയ്യാറാകാത്തത് കൊണ്ടെന്ന് തൃണമൂൽ; ടിഎംസി - ബിജെപി യുദ്ധത്തിന് തുടക്കം

മുംബൈ: ബിസിസിഐ അധ്യക്ഷ സ്ഥാനം സൗരവ് ഗാംഗുലി ഒഴിയാനിരിക്കെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നു. മുൻ ഇന്ത്യൻ നായകനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനാൽ ബിജെപിയെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രധാന ആരോപണം. മുൻ ക്രിക്കറ്റ് താരം റോജർ ബിന്നിയാണ് പുതിയ പ്രസിഡന്റാകുക. നിലവിൽ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് ബിന്നി. 1983ൽ ഇന്ത്യ ആദ്യമായ ലോകകപ്പ് നേടിയപ്പോൾ കൂടുതൽ വിക്കറ്റുമായി ബിന്നിയുടെ സംഭാവനകൾ നിർണായകമായിരുന്നു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ ബിജെപി ഉയർ‍ത്തിയിരുന്നുവെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് ആരോപിച്ചു. രണ്ടാം തവണയും അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക് ബിസിസിഐ സെക്രട്ടറിയായി തുടരാമെന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണെന്ന് തൃണമൂൽ ആരോപണം. ഇത് മറ്റൊരു രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണെന്ന് ടിഎംസി എംപി ശന്തനു സെൻ ട്വിറ്ററിൽ കുറിച്ചു. അമിത് ഷായുടെ മകനെ ബിസിസിഐ സെക്രട്ടറിയായി നിലനിർത്താം. എന്നാൽ, ഗാംഗുലിക്ക് കഴിയില്ല. പശ്ചിമ ബംഗാൾ സ്വദേശിയായതുകൊണ്ടാണോ അതോ ബിജെപിയിൽ ചേരാത്തതുകൊണ്ടാണോ? ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് ദാദാ! എന്നും ട്വീറ്റിൽ പറയുന്നു.

ഇൻഡ്യ

മുലായം സിങ് യാദവ് അന്തരിച്ചു

ലക്നൗ:ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ അദ്ദേഹം മൂന്നു തവണയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. 1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച്‌ വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി കേന്ദ്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.  ചെറുപ്പത്തില്‍ രാം മനോഹര്‍ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ജാന്‍ എന്ന പത്രമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്. കലാലയ പഠനകാലത്ത് മുലായം വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ഒരു പ്രാവശ്യം പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ റാലികളിലും പ്രക്ഷോഭങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.  മകന്‍ ഒരു ഗുസ്തിക്കാരനാകണമെന്ന പിതാവ് സുധര്‍ സിംഗിന്റെ ആഗ്രഹം പോലെ മുലായം ഗുസ്തിമത്സരങ്ങളിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. മെയ്ന്‍പുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയില്‍ വെച്ചാണ് പില്‍ക്കാലത്ത് മുലായത്തിന്റെ രാഷ്ട്രീയ ഗുരുവായ നത്തു സിംഗ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ ‘ഫയല്‍വാന്’ ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് നത്തുസിംഗ് തീര്‍ച്ചപ്പെടുത്തി. പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹമാണ് മുലായത്തെ സജീവരാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. 1967ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച മുലായം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് മുലായം ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ലോഹ്യയുടേതിനൊപ്പം മറ്റൊരു പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ചരണ്‍ സിംഗിന്റെ ആശയങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ ഒരു ഗ്രാമത്തില്‍ സുധര്‍ സിംഗിന്റെയും മൂര്‍ത്തിദേവിയുടെയും മകനായി 1939 നവംബര്‍ 22നായിരുന്നു ജനനം. ഒരു കര്‍ഷക കുടുംബമായിരുന്നു മുലായത്തിന്റേത്.

ഇൻഡ്യ

രാജ്യത്ത് കൊവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ രണ്ടായിരത്തിൽ താഴെ കേസുകൾ

ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,968 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് സജീവമായ കേസുകളും തുടർച്ചയായി കുറഞ്ഞുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,481 പേർ രോഗമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു. സജീവ കേസുകൾ ഇപ്പോൾ 34,598 ആയി കുറഞ്ഞു. നേരത്തെ ഇത് 36,126 ആയിരുന്നു. രോഗമുക്തി നിരക്ക് 98.74 ശതമാനമായി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.94 ശതമാനമാണ്, അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമായി ഉയർന്നു. രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 4 കോടി 45 ലക്ഷത്തി 99,466 ആയി ഉയർന്നു. 4 കോടി 40 ലക്ഷത്തി 36,152 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുകൂടാതെ 5 ലക്ഷത്തി 28,716 പേർ രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് 218.80 കോടി ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. ആദ്യ ഡോസ് 102.64 കോടി ആളുകൾക്ക് നൽകി. 94.86 കോടിയിലധികം രണ്ടാം ഡോസുകൾ നൽകിയിട്ടുണ്ട്. അതേസമയം, 21.29 ൽ അധികം ആളുകൾ ഇതിനകം മുൻകരുതൽ ഡോസ് എടുത്തിട്ടുണ്ട്. കോവിൻ ആപ്പ് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 ലക്ഷത്തി 44,525 പേർക്കാണ് കുത്തിവയ്പ്പ് നൽകിയത്.