വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

വിദ്യാഭ്യാസം

വിദ്യാഭ്യാസം

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ പത്തിൽ ഒറ്റ പെൺകുട്ടി; മലയാളികളാരും ആദ്യ നൂറിലില്ല

ദില്ലി: നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73328 പേർ അടക്കം 1236531 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. ആദ്യ പത്ത് റാങ്കിൽ ഒരു പെൺകുട്ടി മാത്രമാണ് ഉള്ളത്. അതേസമയം കേരളത്തിൽ നിന്ന് ആരും ആദ്യ നൂറിൽ ഉൾപ്പെട്ടില്ല. മലയാളികളിൽ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്‌നിയ ഡിബിയാണ് ഒന്നാമതെത്തിയത്. 109ാം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്. പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിലെ വിദ്യാർത്ഥിയായിരുന്നു ദീപ്‌നിയ. ആകെ 2209318 പേരാണ് ഇത്തവണ നീറ്റ് പരീക്ഷയെഴുതിയത്. മധ്യപ്രദേശിൽ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്‌ണ ജോഷിക്കാണ് മൂന്നാം റാങ്ക്. അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗർവാളാണ് പെൺകുട്ടികളിൽ ഒന്നാമതെത്തിയത്. പെൺകുട്ടികളിൽ അഖിലേന്ത്യാ തലത്തിൽ 18ാം സ്ഥാനത്താണ് മലയാളിയായ ദീപ്‌നിയ ഡിബി. പരീക്ഷയെഴുതിയ മൂന്ന് ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക് 140 നും 200നും ഇടയിൽ മാ‌ർക്ക് ലഭിച്ചു. 

വിദ്യാഭ്യാസം

പ്ലസ് വൺ രണ്ടാം അലോട്മെന്റ് നാളെ

പ്ലസ് വൺ പ്രവേശനം രണ്ടാം അലോട്മെന്റ് 9-ന് പ്രസിദ്ധീകരിക്കും. ഈ അലോട്മെന്റ് പ്രകാരം ജൂൺ 10, 11 തീയതികളിൽ പ്രവേശനം നടക്കും.  അലോട്മെന്റ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം അലോട്മെന്റ് ലഭിച്ച സ്കൂളിൽ എത്തി പ്രവേശനം നേടണം.  മൂന്നാമത്തെ അലോട്ട്‌മെന്റ് 16ന് പ്രസിദ്ധീകരിക്കും. ഇത് പ്രകാരമുള്ള പ്രവേശനം 16, 17 തീയതികളിൽ  പൂർത്തിയാക്കും.തുടർന്ന് ജൂൺ 18ന് ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള ജില്ല തിരിച്ചുള്ള വിശദമായ പ്രവേശന വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

വിദ്യാഭ്യാസം

ജൂൺ രണ്ടിന് തന്നെ സംസ്ഥാനത്ത് സ്കൂൾ തുറക്കും, കാലാവസ്ഥ നോക്കിയതിന് ശേഷം മാറ്റം വേണോ എന്ന് തീരുമാനിക്കും’; വി ശിവന്‍കുട്ടി

തിരുവനന്തപുരം: ജൂൺ രണ്ടിന് തന്നെ സംസ്ഥാനത്ത് സ്കൂൾ തുറക്കും എന്നത് തന്നെയാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും. പതിനാലായിരം സ്കൂൾ കെട്ടിടങ്ങൾ ഉണ്ടായിട്ട് ഈ കാറ്റിൽ ഒരു സ്കൂൾ കെട്ടിടത്തിന് പോലും തകരാർ ഉണ്ടായിട്ടില്ല. അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി കഴിഞ്ഞ നാളുകളിൽ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. മുൻ വർഷങ്ങളിൽ കാറ്റടിക്കുമ്പോൾ ആദ്യം സ്കൂളിന്‍റെ ഷെഡ് ആയിരുന്നു പോയിരുന്നത്. ഇപ്പോൾ സ്കൂളുകളിൽ ഷെഡ്ഡുകൾ ഇല്ലെന്നും മന്ത്രി പറഞ്ഞു ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തിലെ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്. പിന്നാലെ കോടതിയുടെ നിർദ്ദേശപ്രകാരം കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ആ കമ്മീഷൻ നൽകിയ റിപ്പോർട്ട് ആണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. ആ റിപ്പോർട്ടിൽ പറഞ്ഞത് അനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധിക സമയംകൂട്ടിച്ചേർത്തത്. ഒരു സ്കൂളിൽ എൽപിയും യുപിയും ഹൈസ്കൂളും ഒരുമിച്ചുള്ളതിനാൽ സമയക്രമത്തിൽ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയും എന്ന് ആലോചിക്കണം. അതിൽ എന്ത് ചെയ്യാൻ കഴിയും എന്ന് റിപ്പോർട്ട് നൽകിയവരുമായി തന്നെ ചേർന്ന് ആലോചിക്കും. കോടതി പത്താം തീയതിക്ക് മുൻപ് തന്നെ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് അത് നൽകുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി

വിദ്യാഭ്യാസം

ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും,യുപിയിൽ രണ്ട് ശനിയാഴ്ച ക്ലാസ്; വിദ്യാഭ്യാസ കലണ്ട‍ർ പുറത്തിറക്കി സ‍‍ർക്കാര്‍

തിരുവനന്തപുരം: ഇത്തവണത്തെ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ. ഹൈക്കോടതിയുടെ അന്ത്യശാസനയ്ക്ക് പിന്നാലെയാണ് സർക്കാർ പുതിയ അധ്യയനവർഷത്തെ കലണ്ടർ തീരുമാനിച്ചിരിക്കുന്നത്.ഇതനുസരിച്ച് ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനമാക്കാനാണ് തീരുമാനം. അതേസമയം എൽപി ക്ലാസുകൾക്ക് ഇത്തവണ അധിക ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കില്ല. എൽപിയിൽ ഇപ്പോൾ തന്നെ 800 മണിക്കൂ‍ർ അധ്യയന സമയം ഉള്ളത്കൊണ്ടാണ് അധിക ശനിയാഴ്ചകൾ ഒഴിവാക്കിയത്. യുപി തലത്തില്‍ 1000 മണിക്കൂർ അധ്യയനസമയം ഉറപ്പാക്കാനാണ് രണ്ട് അധിക ശനിയാഴ്ചകൾ.ഹൈസ്കൂളിൽ 1200 മണിക്കൂർ ഉറപ്പാക്കാൻ ആറ്‌ അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂർ ക്ലാസ് സമയം കൂട്ടാനും തീരുമാനിച്ചു.

വിദ്യാഭ്യാസം

പ്ലസ് വണ്‍ അപേക്ഷയില്‍ ഇന്ന് വൈകീട്ട് അഞ്ചുമണി വരെ തിരുത്തല്‍ വരുത്താം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മുന്നോടിയായി വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താൻ ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി വരെ സമയം.24ന് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. ജൂൺ രണ്ടിന് പ്രവേശനം സാധ്യമാകുംവിധം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. 18ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. വിലാസം, ജാതി, ബോണസ് പോയൻ്റിന് അർഹമാകുന്ന മറ്റു വിവരങ്ങൾ തുടങ്ങിയവയിൽ പിശകുണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷയിൽ അവകാശപ്പെടുന്ന യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ പ്രവേശന സമയത്ത് ഹാജരാക്കണം. ഇതിന് കഴിയില്ലെങ്കിൽ ബന്ധപ്പെട്ട വിവരങ്ങൾ തിരുത്തേണ്ടതാണ്. സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് വ്യാഴാഴ്ച വരെ അപേക്ഷിക്കാം. ജൂൺ മൂന്നിനാണ് ആദ്യ അലോട്ട്മെന്റ്. എയ്‌ഡഡ് സ്കൂ‌ളുകളിൽ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യാനാണ് ഹയർസെക്കൻഡറി വകുപ്പ് നിർദേശിച്ചിരിക്കുന്നത്. ജൂൺ 10 മുതൽ പ്രവേശനം നൽകും.   

വിദ്യാഭ്യാസം

പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേര്‍ക്ക് ഫുള്‍ എ പ്ലസ്, സേ പരീക്ഷ ജൂണ്‍ 21 മുതല്‍

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.  77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വിജയശതമാനം കുറഞ്ഞതായിട്ടാണ് കാണുന്നത്. ജൂൺ 21 മുതൽ സേ പരീക്ഷ ആരംഭിക്കും.  3,70,642 വിദ്യാര്‍ത്ഥികലാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയത് 2,88,394 വിദ്യാര്‍ത്ഥികളാണ്. 3.30 മുതൽ ഫലം വെബ്സെറ്റുകളിൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. 

വിദ്യാഭ്യാസം

പ്ലസ് ടു പരീക്ഷാഫലം ഇന്ന് ; ഫലം അറിയാവുന്ന വെബ്സൈറ്റുകൾ

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ ഓൺലൈനായി ഫലം അറിയാം. 4,44,707 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി. http://www.results.hse.kerala.gov.in/,  https://www.prd.kerala.gov.in/,  https://results.digilocker.gov.in/,  https://www.results.kite.kerala.gov.in/  തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം.

വിദ്യാഭ്യാസം

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; ആകെ വിജയം 88.39 ശതമാനം

ദില്ലി : സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ്. 12 മണിയോടെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം അറിയാൻ സാധിക്കുമെന്നാണ് വിവരം.  17,04,367 വിദ്യാർത്ഥികളാണ് സിബിഎസ് ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.